84% സീറ്റിലും മുസ്ലിം വിദ്യാർത്ഥികൾ; ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി ബിജെപി | BJP protest against Muslim majority students in Vaishno Devi Medical Institute | India
Last Updated:
2025-26 അധ്യയന വർഷത്തേക്കുള്ള ആദ്യ എംബിബിഎസ് സീറ്റ് അലോക്കേഷൻ ലിസ്റ്റ് മെഡിക്കൽ കോളേജ് പുറത്തിറക്കിയതിന് പിന്നാലെ വിവാദം
ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്‌സലൻസിൽ (SMVDIME) 84 ശതമാനം സീറ്റുകളിൽ മുസ്ലീം വിദ്യാർഥികൾക്ക് പ്രവേശനം നൽകിയതിനെതിരേ ബിജെപി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. റിയാസി ജില്ലയിലെ തെരുവുകളിൽ വലതുപക്ഷ സംഘടനകൾ പ്രകടനം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ബിജെപി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചത്.
ജമ്മു കശ്മീർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുനിൽ ശർമയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം ശനിയാഴ്ച ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ കണ്ട് പ്രവേശന മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നും തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം സമർപ്പിച്ചു.
2025-26 അധ്യയന വർഷത്തേക്കുള്ള ആദ്യ എംബിബിഎസ് സീറ്റ് അലോക്കേഷൻ ലിസ്റ്റ് മെഡിക്കൽ കോളേജ് പുറത്തിറക്കിയതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കമിട്ടത്. 50 പേരടങ്ങുന്ന ആദ്യ ബാച്ചിൽ പ്രവേശനം നേടിയ 42 പേരും മുസ്ലീം വിദ്യാർഥികളാണ്. ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്ര ബോർഡ് ധനസഹായം നൽകുന്ന ഒരു സ്ഥാപനം ഹിന്ദു വിദ്യാർഥികൾക്ക് മുൻഗണന നൽകണമെന്ന് ഹിന്ദുസംഘടനകൾ വാദിച്ചു. സമുദായാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കുന്നതിനായി സ്ഥാപനത്തെ ഒരു ന്യൂനപക്ഷ സ്ഥാപനമായി പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഉദംപൂരിൽ നിന്നുള്ള ബിജെപി എംഎൽഎയായ ആർ.എസ്. പഠാനിയ ഇതേ ആശങ്കകൾ ആവർത്തിക്കുകയും ചെയ്തു.
വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകരുടെ വഴിപാടുകളും നേർച്ചയും ഉപയോഗിച്ച് സ്ഥാപിച്ച സ്ഥാപനങ്ങൾ ക്ഷേത്രത്തിന്റെ ധാർമികതയെ പ്രതിഫലിപ്പിക്കണമെന്ന് സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു. അതിനനുസരിച്ച് ക്ഷേത്ര ബോർഡ് നിയമത്തിലും സർവകലാശാല നിയമത്തിലും ഭേദഗതികൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവ രജപുത്ര സഭ, രാഷ്ട്രീയ ബജ്രംഗ് ദൾ, മൂവ്‌മെന്റ് കൽക്കി എന്നീ സംഘടനകളിലെ അംഗങ്ങൾ യൂണിവേഴ്‌സിറ്റി കാംപസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. പോലീസിനെ മറികടന്ന് ഇവർ ഗേറ്റ് ബലമായി തുറന്നു. തുടർന്ന് പോലീസ് ഇവരെ തടഞ്ഞു. കോളേജിൽ ഏഴ് ഹിന്ദു വിദ്യാർഥികളും ഒരു സിഖ് വിദ്യാർഥിയും മാത്രമേ പ്രവേശനം നേടിയിട്ടുള്ളൂവെന്ന് പ്രതിഷേധക്കാർ അവകാശപ്പെട്ടു. ഈ പട്ടിക അസ്വീകാര്യമാണെന്ന് പറഞ്ഞ അവർ പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എല്ലാ പ്രവേശനങ്ങളും കർശനമായ മെറിറ്റ് വ്യവസ്ഥകൾ അടിസ്ഥാനമാക്കിയുള്ളതാണെന്നും ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് വഴി നടത്തിയതാണെന്നും എസ്എംവിഡിഐഎംഇ ഉദ്യോഗസ്ഥർ വാദിച്ചു. സ്ഥാപനത്തിന് ന്യൂനപക്ഷ പദവി ഇല്ലെന്നും അതിനാൽ മതസംവരണം നിയമപരമായി നടപ്പിലാക്കാൻ കഴിയില്ലെന്നും അവർ ഊന്നിപ്പറഞ്ഞു.
കോളേജിൽ ഈ വർഷം 50 എംബിബിഎസ് സീറ്റുകളാണ് അനുവദിച്ചത്. ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്ര ബോർഡാണ് കോളേജിന് പൂർണമായും ധനസഹായം നൽകുന്നത്. ഹിന്ദുക്കളായ ഭക്തർ നൽകുന്ന സംഭാവനകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ഹിന്ദുസമൂഹത്തിന് മുൻഗണന നൽകണമെന്ന് പ്രതിഷേധക്കാർ വാദിച്ചു. ക്ഷേത്ര ബോർഡിന്റെ അധ്യക്ഷനായ ലെഫ്റ്റനന്റ് ഗവർണർ സിൻഹ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.
പ്രതിഷേധം മെഡിക്കൽ വിദ്യാഭ്യാസത്തെ വർഗീയവത്കരിക്കാനുള്ള ശ്രമമെന്ന് ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോൺ വിശേഷിപ്പിച്ചു. രാജ്യത്തെ ഏറ്റവും ബുദ്ധിയുള്ളവരെ തിരഞ്ഞെടുക്കുന്നതിനായി രൂപകൽപ്പന ചെയ്ത അഖിലേന്ത്യാ പരീക്ഷയാണ് നീറ്റ് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രവേശനത്തെ രാഷ്ട്രീയവത്കരിക്കുന്നത് പതിറ്റാണ്ടുകൾ നീണ്ട ശാസ്ത്രീയ പുരോഗതിയെ ദുർബലപ്പെടുത്തുമെന്ന് ലോൺ മുന്നറിയിപ്പ് നൽകി. മതഭ്രാന്തന്മാരെയല്ല, ഗവേഷകരെയാണ് വൈദ്യശാസ്ത്രത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നവീകരണത്തിലും ആഗോളസഹകരണത്തിലും ഗവേഷണസംസ്‌കാരം ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Thiruvananthapuram,Kerala
November 24, 2025 9:58 AM IST
84% സീറ്റിലും മുസ്ലിം വിദ്യാർത്ഥികൾ; ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി ബിജെപി
