രാഹുൽ മാങ്കൂട്ടത്തിലും പുതിയ വിവാദ ശബ്ദരേഖയും ചാറ്റും; സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു| Rahul Mamkootathil Controversy Leaked Audio and Chat Escalate Divisions in Congress leaders | Kerala
പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമുള്‍പ്പെടെ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് മുമ്പ് പുറത്തുവന്ന ശബ്ദരേഖയേ തുടര്‍ന്ന് രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇതിന്റെ ബാക്കിയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായതിന് പിന്നാലെയാണ് വീണ്ടും ശബ്ദരേഖ പുറത്തുവന്നത്. വിവിധ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം ഇങ്ങനെ.
കെ സുധാകരൻ എം പി (നവംബർ 25)
രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണ്. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമാകണം. ഞാന്‍ ആ വിഷയത്തെ പറ്റി അന്വേഷിച്ചു. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. രാഹുലുമായി വേദി പങ്കിടാന്‍ മടിയില്ല. പുതിയ ശബ്ദരേഖ താന്‍ കേട്ടിട്ടില്ല. വെറുതെ അദ്ദേഹത്തെ അപമാനിക്കാന്‍ സിപിഎമ്മും ബിജെപിയും നടത്തുന്ന ശ്രമമാണ് ഇതിന് പിന്നില്‍. തീര്‍ത്തും നിരപരാധിയാണ്. ഞാനതൊക്കെ അന്വേഷിക്കുന്നുണ്ട്. അന്വേഷിച്ചത് രണ്ട് ചീത്ത പറയാന്‍ വേണ്ടിയാണ്. പക്ഷെ മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്ക് തോന്നി ഐ വാസ് റോങ്. ഞാനവനെ വിളിച്ച് സംസാരിച്ചു. നമുക്ക് അവനെക്കുറിച്ച് തര്‍ക്കങ്ങളൊന്നുമില്ല. അവന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. ആര് പറഞ്ഞാലും നമുക്കത് പ്രശ്‌നമല്ല. രാഹുല്‍ സജീവമായി രംഗത്തുവരണം. കഴിവും പ്രാപ്തിയുമുള്ള നേതാവാണ്. ജനമനസില്‍ സ്ഥാനമുള്ളവനാണ്. ആളുകള്‍ക്ക് ഒരുപാട് വികാരങ്ങളും വിചാരങ്ങളും പകര്‍ത്തിക്കൊടുക്കാന്‍ സാധിക്കുന്ന, പ്രാസംഗിക കരുത്തുള്ളവനാണ്. അവനെ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഞാന്‍ ശബ്ദ സന്ദേശം കേട്ടിട്ടില്ല, അവന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, വെല്ലുവിളിച്ചിട്ടുണ്ടല്ലോ. രാഹുലിനെ പാര്‍ട്ടിയോടൊപ്പം കൂട്ടിനിര്‍ത്തിക്കൊണ്ടുപോകണം. അദ്ദേഹത്തിനൊപ്പം ഞാന്‍ വേദി പങ്കിടും.
കെ മുരളീധരൻ (നവംബർ 26)
രാഹുല്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ നേതാക്കളുമായി വേദി പങ്കിടാനോ രാഹുലിന് അനുമതിയില്ല. പാര്‍ട്ടിക്ക് കൂടുതല്‍ നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ല. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം. പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. പെണ്‍കുട്ടി മുന്നോട്ടുവന്നാല്‍ പൊതുസമൂഹം പിന്തുണ നല്‍കും. സുധാകരന്റെ അനുകൂല പരാമര്‍ശം പാര്‍ട്ടി അന്വേഷിക്കുമെന്നും.
രമേശ് ചെന്നിത്തല (നവംബർ 26)
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണ്. സുധാകരൻ ഉൾപ്പടെ എല്ലാവരും ചേർന്നു എടുത്ത തീരുമാനമാണ്. പാർട്ടി പരിപാടിയിൽ രാഹുൽ എങ്ങനെ പങ്കെടുത്തു എന്നറിയില്ല. പരിശോധിക്കേണ്ടത് കെപിസിസിയാണ്. രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ല. കേൾക്കേണ്ട ഏർപ്പാടൊന്നും അല്ലല്ലോ.
വി ഡി സതീശൻ (പ്രതിപക്ഷ നേതാവ്) (നവംബർ 25)
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഒരുതവണ നടപടിയെടുത്തതാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ മാത്രം എടുത്ത തീരുമാനമല്ല. പാർട്ടി നേതൃത്വം ഏകകണ്ഠമായിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത്. ഒരു കാര്യത്തിന് എങ്ങനെയാണ് രണ്ട് പ്രാവശ്യം നടപടിയെടുക്കുന്നത്. ഞങ്ങൾ രാഹുലിനെതിരെ നടപടിയെടുത്ത് കഴിഞ്ഞു. കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ കേസിൽ രണ്ട് സിപിഎം നേതാക്കൾ ജയിലിലാണ്. അപ്പോൾ അവർക്കെതിരെ എന്തുകൊണ്ട് ആ പാർട്ടി നടപടിയെടുക്കുന്നില്ല. മോഷണക്കേസിൽ പ്രതികളാണ് അവർ. അവർക്കെതിരെ നടപടി ഇതുവരെ എടുത്തിട്ടില്ല. അത് നിങ്ങൾ (മാധ്യമങ്ങൾ) എന്താണ് ചോദിക്കാത്തത്.
സണ്ണി ജോസഫ് (കെപിസിസി പ്രസിഡന്റ്) (നവംബർ 26)
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വിഷയത്തിൽ പോലീസിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാഹുലിനെതിരെ ഉയർന്ന ഗൗരവമായ വിഷയത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ, സർക്കാർ രാഹുലിനെതിരെയുള്ള ആരോപണം തെളിയിക്കണം. ഒരു പ്രതിപക്ഷ എംഎൽഎക്കെതിരെയുള്ള കേസ് എന്തുകൊണ്ട് തെളിയിക്കാൻ സാധിക്കുന്നില്ല. രാഹുലിന് ഒരു എംഎൽഎക്കുള്ള എല്ലാ അവകാശങ്ങളും ഉണ്ട്.എല്ലാ നേതാക്കളുമായി ആലോചന നടത്തിയ ശേഷമാണ് രാഹുലിനെതിരെ സംഘടനാപരമായ നടപടിയെടുത്തത്.
കെ സി വേണുഗോപാൽ (നവംബർ 25)
എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി സസ്പെൻഡ് ചെയ്തതാണ്. പ്രചരണം നടത്തുന്നത് സംബന്ധിച്ച് നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണ്. ഏറ്റവും ശക്തമായ നടപടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി എടുത്തത്. രാഹുലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചു. എന്നാൽ സ്വർണ്ണപ്പാളി കേസിൽ എന്താണ് സിപിഎമ്മിന്റെ നിലപാട്.
രാഹുൽ മാങ്കൂട്ടത്തിൽ (നവംബർ 26)
സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്. സസ്പെൻഷനിലായ ഞാൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. അത് ഞാൻ അനുസരിക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്നത് എന്നെ എംഎൽഎ ആക്കാൻ അധ്വാനിച്ചവർക്കു വേണ്ടിയുള്ള പ്രചരണമാണ്. കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങും.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
November 26, 2025 4:46 PM IST
രാഹുൽ മാങ്കൂട്ടത്തിലും പുതിയ വിവാദ ശബ്ദരേഖയും ചാറ്റും; സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു