52-ാം സെഞ്ച്വറി തിളക്കത്തിൽ കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 17 റൺസിന്റെ ജയം Kohli shines with 52nd century India win by 17 runs in first ODI against South Africa | Sports
Last Updated:
ഇന്ത്യ ഉയർത്തിയ 350 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 332ന് ഓൾ ഔട്ടാവുകയായിരുന്നു
റാഞ്ചിയിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. വാലറ്റം വരെ പൊരുതിയ ദക്ഷിണാഫ്രിക്ക 17 റൺസനാണ് ഇന്ത്യയോട് അടിയറവ് പറഞ്ഞത്. ഇന്ത്യ ഉയർത്തിയ 350 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസ് 332ന് ഓൾ ഔട്ടാവുകയായിരുന്നു. തുടക്കത്തിൽ തന്നെ അടി പതറിയ ദക്ഷിണാഫ്രിക്കയെ മാത്യു ബ്രീറ്റ്സ്കെ, മാർകോ യാൻസൻ, ഡെവാൾഡ് ബ്രവിസ്, ടോണി ഡി സോർസി, കോർബിൻ ബോഷ് എന്നിവർ ചേർന്നാണ് കര കയറ്റിയത്. ഇന്ത്യൻ നിരയിൽ തന്റെ 52-ാം സെഞ്ച്വറിയുമായി വിരാട് കോഹ്ലിയും അർധസെഞ്ച്വറി നേടി രോഹിത് ശർമയും ക്യാപ്റ്റൻ കെഎൽ രാഹുലും തിളങ്ങി. അന്താരാഷ്ട്ര ക്രിക്കറ്റിലെ 83-ാമത്തെ സെഞ്ചുറിയാണ് കോലി റാഞ്ചിയില്‍ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ വിരാട് കോലിയും രോഹിത് ശര്‍മയും ചേർന്ന് ഇന്ത്യയുടെ സ്കോർ ഉയർത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ ബൌളർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും പതുക്കെ താളം കണ്ടെത്തുകയായിരുന്നു. 120 പന്തില്‍ നിന്ന് 11 ഫോറുകളുടെയും ഏഴു സിക്സറിന്റെയും അകമ്പടിയോടെ 135 റണ്‍സാണ് കോഹ്ലി നേടിയത്. കെ എല്‍ രാഹുല്‍ 56 പന്തില്‍ 60 റൺസും രോഹിത് ശര്‍മ 51 പന്തില്‍ 57 റൺസും നേടി നിർണായക ഇന്നിംഗ്സുകൾ പുറത്തെടുത്തു. പത്തോവര്‍ അവസാനിക്കുമ്പോള്‍ 80-1 എന്ന നിലയിലായിരുന്നു ടീം അടുത്ത പത്തോവറിൽ 153 ലെത്തി.
ടീം സ്കോര്‍ 161 ല്‍ എത്തി നിൽക്കുമ്പോഴാണ് രോഹിത് പുറത്താകുന്നത്. അഞ്ചുഫോറുകളും മൂന്ന് സിക്സറുമടക്കും 57 റണ്‍സായിരുന്നു രോഹിത് നേടിയത്. മൂന്ന് സിക്സർ നേടിയ രോഹിത് ഏകദിനക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമായി. പിന്നാലെയെത്തിയ ഋതുരാജ് ഗെയ്ക്വാദും വാഷിങ്ടൺ സുന്ദറും നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്ത് കെഎൽ രാഹുൽ അർധസെഞ്ചുറിയോടെ തിളങ്ങി. രാഹുൽ 56 പന്തിൽ നിന്ന് 60 റൺസെടുത്ത് പുറത്തായി. ജഡേജ 20 പന്തിൽ നിന്ന് 32 റൺസെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ രണ്ടാം ഓവറിൽ തുടർച്ചയായി രണ്ട് വിക്കറ്റെടുത്ത് ഹര്‍ഷിത് റാണ വിറപ്പച്ചു. ആദ്യ പന്തിലും രണ്ടാം പന്തിലുമാണ് റാണ വിക്കറ്റ് നേടിയത്. റിക്കല്‍ട്ടെണും ഡികോക്കും പൂജ്യത്തിനും എയ്ഡന്‍ മാര്‍ക്രമം 7 റൺസിനും പുറത്തായതോടെ ദക്ഷിണാഫ്രിക്ക 11-3 എന്ന നിലയിലായി. പിന്നാലെ വന്ന ടോണി ഡി സോര്‍സിയും മാത്യു ബ്രീറ്റ്സ്കെയും ചേർന്ന് ടീമിനെ 70 കടത്തി.39 റണ്‍സെടുത്ത സോര്‍സി പുറത്തായതോടെ അഞ്ചാം വിക്കറ്റില്‍ ബ്രവിസുമായി ചേര്‍ന്ന് ബ്രീറ്റ്സ്കെ സ്കോറുയർത്തി.37 റണ്‍സെടുത്ത ബ്രവിസിനെ റാണ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ സന്ദർശകർ വീണ്ടും പ്രതിരോധത്തിലായി. എന്നാൽ പിന്നീടിറങ്ങിയ മാര്‍കോ യാന്സന് തന്റെ വെടിക്കെട്ട് പ്രകടനത്തിൽ 134-5 എന്ന നിലയില്‍ കിടന്ന ടീമിനെ 30 ഓവറില്‍ 206ൽ എത്തിച്ചു. 26 പന്തില്‍ നിന്നാണ് യാന്സന് അർദ്ധ സെഞ്ച്വറി നേടിയത്.അർധസെഞ്ചുറിയുമായി ബ്രീറ്റ്സ്കെയും യാന്സന് മകച്ച പിന്തുണ നൽകി.
കുൽദീപ് യാദവ് എറിഞ്ഞ 34-ാം ഓവർ കളിയുടെ ഗതി മാറ്റുന്ന ഒന്നായിരുന്നു. തകർത്തടിച്ചുകൊണ്ടിരുന്ന യാൻസനെയും ബ്രീറ്റ്സ്കെയെയും പുറത്താക്കി കുൽദീപ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. യാൻസൻ 39 പന്തിൽ നിന്ന് 70 റൺസും ബ്രീറ്റ്സ്കെ 80 പന്തിൽ 72 റൺസുമെടുത്താണ് പുറത്തായത്. എട്ടാം വിക്കറ്റില്‍ കോര്ബിന് ബോഷും പ്രിനലന്‍ സുബ്രയാനും ചേര്‍ന്ന് ടീമിനെ 270 കടത്തി. സുബ്രയാന്റെ വിക്കറ്റെടുത്ത് കുൽദീപ് വീണ്ടും കളി ഇന്ത്യയ്ക്കനുകൂലമാക്കിയെങ്കിലും ബോഷ് കോർബിൻ നാന്ദ്രെ കൂട്ടുപിടിച്ച് സ്കോർ 300 കടത്തി. കോർബിൻ ബോഷ് (67) അർധസെഞ്ചുറിയുമായി പ്രതീക്ഷ നൽകിയെങ്കിലും സ്കോർ 332ൽ നിൽകെ പുറത്തായതോടെ ദക്ഷിണാഫ്രിക്ക തോൽവി ഏറ്റു വാങ്ങുകയായിരുന്നു. കുൽദീപ് യാദവ് ഇന്ത്യയ്ക്കായി 4 വിക്കറ്റ് വീഴ്തി.
New Delhi,Delhi
November 30, 2025 10:43 PM IST
