Leading News Portal in Kerala

കാട്ടിൽ മുപ്പതിലേറെ വനപാലകര്‍ തിരഞ്ഞിട്ട് കിട്ടാത്ത രണ്ടു വയസ്സുകാരിയെ കണ്ടെത്തിയത് വളർത്തുനായ|Pet dog traces missing two-year-old girl in Karnataka | India


Last Updated:

സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകളെയാണ് കാണാതായത്

News18
News18

ദക്ഷിണ കുടകില്‍ കാണാതായ രണ്ട് വയസ്സുകാരിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനുശേഷം കണ്ടെത്താന്‍ സഹായിച്ചത് ഒരു വളര്‍ത്തുനായ. ദക്ഷിണ കുടകില്‍ ബി ഷെട്ടിഗേരി ഗ്രാമത്തിന്റെ വനാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കൊങ്കണ ഗ്രാമത്തിലാണ് സംഭവം നടന്നത്. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്.

ബി ഷെട്ടിഗേരിയിലെ ഒരു സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന ലൈന്‍ഹൗസില്‍ നിന്നാണ് സുനന്യ എന്ന കുട്ടിയെ കാണാതായത്. എസ്റ്റേറ്റ് തൊഴിലാളികളായ സുനിലിന്റെയും നാഗിനിയുടെയും മകളാണ് സുനന്യ. പരമ്പരാഗതമായി തേനീച്ച വളര്‍ത്തല്‍ ഉപജീവനമാക്കിയ ദമ്പതികള്‍ അഞ്ച് ദിവസം മുമ്പാണ് എസ്റ്റേറ്റില്‍ ജോലിക്കെത്തിയത്.

മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് കുട്ടിയെ എസ്‌റ്റേറ്റിലെ മറ്റ് തൊഴിലാളികളുടെ കുട്ടികള്‍ക്കൊപ്പം ലൈന്‍ ഹൗസിന് സമീപം കളിക്കാനായി വിട്ടിരുന്നു. എന്നാല്‍ ദമ്പതികള്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തി അന്വേഷിച്ചപ്പോള്‍ സുനന്യയെ കാണാനില്ല. മറ്റ് കുട്ടികള്‍ക്കും അവള്‍ എവിടെ പോയെന്ന് അറിയില്ലായിരുന്നു. തുടര്‍ന്ന് ദമ്പതികളും എസ്റ്റേറ്റിലെ മറ്റ് തൊഴിലാളികളും ചേര്‍ന്ന് പരിസരത്തുടനീളം കുട്ടിക്കായി തിരച്ചില്‍ നടത്തി. അവളെ കണ്ടെത്താനാകാതെ വന്നതോടെ എസ്‌റ്റേറ്റ് ഉടമയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഗോണിക്കൊപ്പല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

എസ്റ്റേറ്റ് വനാതിര്‍ത്തിയില്‍ ആയതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും കുട്ടിക്കായുള്ള തിരച്ചിലില്‍ പങ്കുചേര്‍ന്നു. തിരച്ചിലിനിടെ വനപാലകര്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത് മാതാപിതാക്കളിലും ഗ്രാമവാസികളിലും ഭീതി പരത്തി. പകുതി ഭക്ഷിച്ച ഒരു കാട്ടുമൃഗത്തിന്റെ ജഡവും തിരിച്ചിലിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതെല്ലാം ആശങ്ക ഇരട്ടിയാക്കിയെങ്കിലും സംഘം തിരച്ചില്‍ പ്രവര്‍ത്തനം തുടര്‍ന്നു. 30-ലധികം വനപാലര്‍ ചേര്‍ന്ന് അര്‍ദ്ധരാത്രിയോളം തിരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

ഞായറാഴ്ച രാവിലെ നാട്ടുകാരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊല്ലിര ബൊപ്പണ്ണയും അദ്ദേഹത്തിന്റെ പരിചയക്കാരനായ അനില്‍ കലപ്പയും ചേര്‍ന്ന് കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു. അനില്‍ തന്റെ വളര്‍ത്തുനായ്ക്കളായ ഓറിയോ, ഡ്യൂക്ക്, ലാലാ, ചുക്കി എന്നിവരെയും തിരച്ചിലിനായി കൂട്ടി. നായ്ക്കള്‍ എസ്‌റ്റേറ്റ് പരിസരം മുഴുവനും പരിശോധിച്ചു.

വളര്‍ത്തുനായ്ക്കളിലൊരായ ഓറിയോ എസ്‌റ്റേറ്റിന്റെ ഉയരം കൂടിയ ഭാഗത്തുനിന്നും ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങ്ങി. ഇത് കേട്ട് ഗ്രാമവാസികളും മറ്റുള്ളവരും അങ്ങോട്ടേക്ക് ഓടിയെത്തിയപ്പോള്‍ സുനന്യ കാപ്പിത്തോട്ടത്തിനരികില്‍ പേടിച്ച് വിറച്ച് ഇരിക്കുകയായിരുന്നു. രാത്രി മുഴുവനും അവള്‍ അവിടെ ഇരിക്കുകയായിരുന്നു.

കുട്ടിയെ അപകടമൊന്നും കൂടാതെ കണ്ടെത്താനായെങ്കിലും ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഗോണിക്കൊപ്പല്‍ പോലീസ് മാതാപിതാക്കള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് അവബോധം നല്‍കി. വനം വകുപ്പ് ഡിആര്‍എഫ്ഒ ശ്രീധര്‍, നാഗേഷ്, ദിവാകര്‍, മഞ്ജുനാഥ്, കിരണ്‍ ആചാര്യ, പട്രോള്‍ ഫോറസ്റ്റ് ഗാര്‍ഡുമാരായ പൊന്നപ്പ, സോമണ്ണ ഗൗഡ, ആന്റണി പ്രകാശ് തുടങ്ങിയവര്‍ കുട്ടിക്കായി തിരച്ചില്‍ നടത്തിയവരുടെ സംഘത്തില്‍ ഉണ്ടായിരുന്നു.