Leading News Portal in Kerala

2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി Census 2027 Union Cabinet approves budget of more than eleven thousand crore rupees | India


Last Updated:

2011-ലാണ് അവസാനമായി രാജ്യത്ത് സെന്‍സസ് കണക്കെടുപ്പ് നടന്നത്.

News18
News18

ഇന്ത്യയുടെ 2027-ലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പത്രസമ്മേളനത്തില്‍ ഈ തീരുമാനം പ്രഖ്യാപിച്ചത്. ദശവത്സര സെന്‍സസിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പത്രസമ്മേളനത്തില്‍ സംസാരിച്ചു. ഇന്ത്യയെ സംബന്ധിച്ച് ജനസംഖ്യാ സെന്‍സസ് വളരെ പ്രധാനപ്പെട്ട പ്രക്രിയ ആണെന്നും അദ്ദേഹം പറഞ്ഞു.

150 വര്‍ഷത്തിലേറെയായി ഇന്ത്യ സെന്‍സസ് രേഖകള്‍ സൂക്ഷിച്ചുവരുന്നുണ്ടെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. ഈ ചരിത്ര ഡാറ്റബേസിന്റെ തുടര്‍ച്ചയെയും പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പത്രസമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു.

2011-ലാണ് അവസാനമായി രാജ്യത്ത് സെന്‍സസ് കണക്കെടുപ്പ് നടന്നത്. കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2021-ല്‍ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് മാറ്റിവെക്കുകയായിരുന്നു. അടുത്ത സെന്‍സസ് 2027-ല്‍ നടക്കുമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. 2027 മാര്‍ച്ച് ഒന്നിന് സെന്‍സസ് കണക്കെടുപ്പ് ആരംഭിക്കും.

2027-ലെ സെന്‍സസ് രണ്ട് പ്രധാന ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാകുക. ആദ്യ ഘട്ടം 2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ നടക്കും. സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകളുടെ സൗകര്യാര്‍ത്ഥം 30 ദിവസത്തിനുള്ളില്‍ നടത്തും. വീടുകളുടെ പട്ടികപ്പെടുത്തലും ഭവന സെന്‍സസുമാണ് ആദ്യ ഘട്ടം.

രണ്ടാം ഘട്ടം ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കും. എന്നാല്‍ ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളില്‍ ഇത് 2026 സെപ്റ്റംബറില്‍ ആരംഭിക്കും. കാലാവസ്ഥാ പരിമിതികള്‍ കാരണമാണിത്.

ഈ വര്‍ഷത്തെ സെന്‍സസ് പ്രക്രിയ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലായിരിക്കും. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ഡാറ്റ ശേഖരിക്കുകയും സെന്‍സസ് മാനേജ്‌മെന്റ് ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം പോര്‍ട്ടല്‍ വഴി തത്സമയം നിരീക്ഷിക്കുകയും ചെയ്തുള്ള ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്.

2027-ലെ സെന്‍സസില്‍ ജാതി കണക്കെടുപ്പ് ഉള്‍പ്പെടുത്തുന്നതിന് കാബിനറ്റ് കമ്മിറ്റി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ജനസംഖ്യാ കണക്കെടുപ്പ് ഘട്ടത്തില്‍ ജാതി വിവരങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ ശേഖരിക്കും.

സംസ്ഥാനതലത്തിലും താഴെത്തലങ്ങളിലുമായി സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തുടനീളം ഏകദേശം 30 ലക്ഷം ഫീല്‍ഡ് പ്രവര്‍ത്തകരെ നിയമിക്കും. പ്രധാനമായും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ അവരുടെ പതിവ് ജോലിക്ക് പുറമേ സെന്‍സസ് ചുമതലകള്‍ ഏറ്റെടുക്കേണ്ടി വരും. എല്ലാ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കും ഈ പ്രവര്‍ത്തനത്തിന് ഓണറേറിയം അനുവദിക്കും.

ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഡാറ്റ കൈകാര്യം ചെയ്യുന്നതിനുമായി ഏകദേശം 550 ദിവസത്തേക്ക് 18,600 ടെക്‌നിക്കല്‍ ഉദ്യോഗസ്ഥരെയും വിന്യസിപ്പിക്കും. അതായത് സെന്‍സസ് രാജ്യത്ത് 1.02 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.