‘നന്ദി’ തിരുത്തി എംഎം മണി; അപ്പോഴത്തെ വികാരത്തിൽ പറഞ്ഞതാണെന്ന് വിശദീകരണം|mm mani retracts controversial remarks | Kerala
Last Updated:
തന്റെ പ്രതികരണം ശരിയായില്ലെന്ന പാർട്ടി നിലപാട് നൂറുശതമാനവും അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ടർമാർക്കെതിരേ നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിലപാട് തിരുത്തി എം.എം. മണി എം.എൽ.എ. ഇന്നലത്തെ സാഹചര്യത്തിൽ ഒരു വികാരത്തിനുപുറത്ത് പറഞ്ഞുപോയതാണെന്നാണ് വ്യക്തമാക്കി. തന്റെ പ്രതികരണം ശരിയായില്ലെന്ന പാർട്ടി നിലപാട് നൂറുശതമാനവും അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല. വിമർശനങ്ങളെ അംഗീകരിക്കുന്നു. തന്റെ പ്രതികരണം ശരിയായില്ലെന്ന് പാർട്ടി നിലപാടെടുത്തിരുന്നു. അത് തന്നെയാണ് തന്റെയും നിലപാട്. അത് ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞുപോയതാണ്. അന്നേരത്തെ ഒരു വികാരത്തിനു പുറത്ത് പറഞ്ഞതാണെന്ന് കൂട്ടിയാൽ മതി,’ എം.എം. മണി പറഞ്ഞു. ക്ഷേമ പെൻഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകൾ തങ്ങൾക്കെതിരായി വോട്ടു ചെയ്തു എന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ അദ്ദേഹം നടത്തിയ പരാമർശമാണ് വിവാദമായത്. ജനങ്ങൾ കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചിരുന്നു.
അതേസമയം, തന്റെ പ്രസ്താവനയെ പാർട്ടിയും ജനറൽ സെക്രട്ടറി എം.എ. ബേബിയും തള്ളിപ്പറഞ്ഞിരുന്നു. പാർട്ടി നേതൃത്വം പറഞ്ഞത് പൂർണ്ണമായും അംഗീകരിക്കുന്നതായി അദ്ദേഹം ആവർത്തിച്ചു. എങ്കിലും കേരളത്തിലെ ജനങ്ങൾ നൽകിയ ഈ വിധിയോട് ഒരു നിലയിലും യോജിക്കാൻ സാധിക്കില്ലെന്ന തന്റെ നിലപാട് മാറ്റുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സിപിഐയുടെ വിമർശനം താൻ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
December 14, 2025 11:18 AM IST
