ശബരിമല പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന 1000 പേരെ മാത്രം അനുവദിക്കും| Sabarimala Pilgrimage Daily Spot Booking Limit Set at 1000 for Pullumedu Route | Kerala
Last Updated:
വെർച്ച്വൽ ക്യൂ വഴി വണ്ടിപെരിയാർ- പുല്ലുമേട് പാത തെരെഞ്ഞെടുത്ത് ബുക്ക് ചെയ്ത തീർത്ഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം.
പത്തനംതിട്ട: ശബരിമല പുല്ലുമേട് കാനനപാത വഴിയുള്ള തീർത്ഥാടകരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട് ബുക്കിംഗ് വഴി ഒരു ദിവസം ആയിരം തീർത്ഥാടകരെ മാത്രമേ കടത്തി വിടുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. വെർച്ച്വൽ ക്യൂ വഴി വണ്ടിപെരിയാർ- പുല്ലുമേട് പാത തെരെഞ്ഞെടുത്ത് ബുക്ക് ചെയ്ത തീർത്ഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം.
സമൂഹ മാധ്യമങ്ങളിലൂടെ പാതയുടെ പ്രകൃതി ഭംഗി കണ്ട് നിരവധി തീർത്ഥാടകരാണ് പുല്ലുമേട് പാത തിരഞ്ഞെടുക്കുന്നത്. പ്രകൃതിരമണീയമായ പുല്ലുമേടുകൾ മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഉൾപ്പെടെ 16 കിലോമീറ്റർ ദൈർഘ്യം ഉള്ളതാണ് പുല്ലുമേട് കാനനപാത. അതിനാൽ കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പുല്ലുമേട് പാതയിലൂടെയുള്ള യാത്രയ്ക്കിടെ വനത്തിൽ കുടുങ്ങിപ്പോയ നിരവധി തീർത്ഥാടകരെയാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ സംഘം സ്ട്രക്ചറിൽ വനപാതയിൽ നിന്ന് സന്നിധാനത്ത് എത്തിച്ചത്. അതിനാൽ പൂർണ്ണ ശാരീരിക ക്ഷമതയുള്ളവർ മാത്രം ഈ പാത തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
എരുമേലിയിൽ നിന്ന് പരമ്പരാഗത കാനനപാത വഴി എത്തുന്നവർക്ക് ദർശനത്തിനുള്ള പ്രത്യേക പാസ് നൽകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. ഇത്തരത്തിൽ ഒരു പാസും നിലവിൽ എരുമേലി പരമ്പരാഗത പാത വഴി എത്തുന്ന തീർത്ഥാടകർക്ക് നൽകുന്നില്ല. പാസ് ഏർപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട് എങ്കിലും ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ചാകും അന്തിമ തീരുമാനമെടുക്കുന്നത്. നിലവിൽ അത്തരത്തിൽ പ്രത്യേക പാസ് ഭക്തർക്ക് നൽകുന്നില്ല.
Pathanamthitta,Pathanamthitta,Kerala
