Leading News Portal in Kerala

ധിക്കാരം തുടര്‍ന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് വെനസ്വലയുടെ ഇടക്കാല പ്രസിഡന്റിന് ട്രംപിന്റെ മുന്നറിയിപ്പ്‌ | Donald Trump warns Venezuela interim president | World


വെനസ്വലയ്‌ക്കെതിരെ അമേരിക്കന്‍ സൈന്യം വലിയ തോതിലുള്ള ആക്രമണം തുടരുകയാണ്. ‘അബ്‌സല്യൂട്ട് റിസോള്‍വ്’ എന്ന സൈനിക ദൗത്യത്തിലൂടെ വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെ യുഎസ് പിടികൂടി അധികാരഭ്രഷ്ടനാക്കി. ഇതോടെയാണ് ഇടക്കാല പ്രസിഡന്റ് ആയി ഡെല്‍സി റോഡ്രിഗസ് അധികാരമേറ്റത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഇത്.

ഞായറാഴ്ച രാവിലെ ദി അറ്റ്‌ലാന്റിക്കിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് റോഡ്രിഗസിനെതിരെ ഭീഷണി മുഴക്കിയത്. ‘മറയില്ലാത്ത ഭീഷണി’ എന്നാണ് ഇതിനെ ദി അറ്റ്‌ലാന്റിക് വിശേഷിപ്പിച്ചത്. “അവള്‍ ശരിയായത് ചെയ്തില്ലെങ്കില്‍ മഡുറോയേക്കാള്‍ കനത്ത വില അവള്‍ നല്‍കേണ്ടി വരും”, ട്രംപ് പറഞ്ഞു.

യുഎസ് സൈന്യത്തിന്റെ പിടിയിലായ നിക്കോളസ് മഡുറോ ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റി ജയിലിലാണ്. ഇതേക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു റോഡ്രിഗസിനുള്ള ട്രംപിന്റെ ഭീഷണി. വെനസ്വലയില്‍ യുഎസ് സൈന്യം നടത്തുന്ന ഓപ്പറേഷനോടുള്ള ധിക്കാരം താന്‍ സഹിക്കില്ലെന്നും ട്രംപ് ദി അറ്റ്‌ലാന്റിക്കിനോട് പറഞ്ഞു. വെനസ്വലയില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണ നിയന്ത്രണം നേടാന്‍ റോഡ്രിഗസിനെ ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.

“ഞങ്ങള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ആവശ്യമാണ്. അവരുടെ രാജ്യത്തെ എണ്ണയും മറ്റ് കാര്യങ്ങളും ആ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്”, ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഎസ് സൈന്യത്തിന്റെ ഇടപെടല്‍ നേരിടുന്ന അവസാന രാജ്യം വെനസ്വല ആയിരിക്കില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഗ്രീന്‍ലന്‍ഡിനോടുള്ള മുന്നറിയിപ്പും ട്രംപ് അഭിമുഖത്തിനിടെ നല്‍കി. തീര്‍ച്ചയായും ഗ്രീന്‍ലന്‍ഡിനെ തങ്ങള്‍ക്ക് ആവശ്യമാണെന്നും ട്രംപ് പറഞ്ഞതായി ദി അറ്റ്‌ലാന്റിക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെന്‍മാര്‍ക്കിന്റെ ഭാഗമായ നാറ്റോ സഖ്യകക്ഷിയായ, റഷ്യന്‍-ചൈനീസ് കപ്പലുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ദ്വീപ് എന്നാണ് ഗ്രീന്‍ലന്‍ഡിനെ ട്രംപ് വിശേഷിപ്പിച്ചത്.

വെനസ്വലയുടെ കാര്യത്തില്‍ നിര്‍ണായകമായ ഒരു മാറ്റം ഉണ്ടാകുമെന്നും ട്രംപ് സൂചന നല്‍കി. എംഎജിഎ ആശങ്കകൾ ട്രംപ് തള്ളുകയും ചെയ്തു. വെനസ്വലയില്‍ ഭരണമാറ്റവും രാജ്യത്തിന്റെ പുനരുജ്ജീകരണവും ഉണ്ടാകുമെന്നും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മികച്ച രാഷ്ട്രം ലഭിക്കുമെന്നും അത് മോശമാകില്ലെന്നും ട്രംപ് അറിയിച്ചു.

റോഡ്രിഗസ് യുഎസുമായി സഹകരിക്കാന്‍ തയ്യാറാകുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. വെനസ്വലയെ വീണ്ടും മികച്ചതാക്കാന്‍ ആവശ്യമുള്ളതെന്ന് തങ്ങള്‍ കരുതുന്ന കാര്യങ്ങള്‍ ചെയ്യാന്‍ റോഡ്രിഗസ് തയ്യാറാണെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാല്‍ ഈ വാദം റോഡ്രിഗസ് തള്ളി. വെനസ്വലയുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മഡുറോയുടെ നയങ്ങളോട് പ്രതിജ്ഞാബദ്ധമാണ് രാജ്യത്തിന്റെ പ്രതിരോധ നേതൃത്വമെന്നും റോഡ്രിഗസ് വാദിച്ചു. ഇനി ഒരിക്കലും തങ്ങള്‍ ഒരു കോളനി ആകില്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു.

2018 മുതല്‍ മഡുറോയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചയായിരുന്നു ഡെല്‍സി റോഡ്രിഗസ്. പ്രസിഡന്റ് പിന്തുടര്‍ച്ചക്കാരില്‍ അടുത്തയാളാണ്. വെനസ്വലന്‍ സൈന്യത്തിന്റെ പിന്തുണയും അവര്‍ക്കുണ്ട്. ട്രംപുമായി സഹകരിക്കുമെന്ന് റോഡ്രിഗസ് സൂചന നല്‍കിയിരുന്നുവെന്ന ദി അറ്റ്ലാന്റിക്കിന്റെ റിപ്പോർട്ട് തെറ്റാണെന്നാണ് മറ്റൊരു . ട്രംപ് ഭരണകൂടത്തെ ‘തീവ്രവാദികള്‍’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. വെനസ്വലയുടെ ഏക പ്രസിഡന്റ് നിക്കോളസ് മഡുറോ ആണെന്ന് അവര്‍ പറഞ്ഞു. യുഎസ് നടപടിയെ അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന ക്രൂരത എന്നാണ് റോഡ്രിഗസ് വിശേഷിപ്പിച്ചത്.

56കാരിയായ റോഡ്രിഗസ് ഒരു അഭിഭാഷക കൂടിയാണ്. വെനസ്വലയിലെ സോഷ്യലിസ്റ്റ് സര്‍ക്കാരില്‍ സമ്പദ് വ്യവസ്ഥയ്ക്കും രാജ്യത്തിന്റെ രഹസ്യാന്വേഷണ സേവനങ്ങള്‍ക്കും മോല്‍നോട്ടം വഹിച്ചിരുന്ന പ്രധാന വ്യക്തിയുമാണ്. യുഎസ സെക്രട്ടറി മാര്‍കോ റൂബിയോ റോഡ്രിഗസുമായി ബന്ധപ്പെട്ടിരുന്നുവെന്നും മഡുറോയില്‍ നിന്ന് വ്യത്യസ്തമായി ഭരണകൂടത്തിന് സഹകരിക്കാന്‍ കഴിയുന്ന ഒരാളാണെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചത്.

എന്നാല്‍ റോഡ്രിഗസും മറ്റ് ഉദ്യോഗസ്ഥരും യുഎസിനെതിരെ ശബ്ദമുയര്‍ത്തിയതോടെ ട്രംപിന്റെ സ്വരം മാറി.

മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിനെ കുറിച്ച് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ എക്‌സില്‍ പ്രത്യേക പ്രസ്താവനയിറക്കി. ഇത് തികച്ചും മുന്‍കൂട്ടി ആസൂത്രണം ചെയ്ത ദൗത്യമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. മാസങ്ങളുടെ ഏകോപനത്തിലൂടെയും ആസൂത്രണത്തിലൂടെയുമാണ് ഇത് നടപ്പാക്കിയതെന്നും യുദ്ധ വകുപ്പ് ഈ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായും പട്ടേല്‍ അറിയിച്ചു.

വന്‍തോതിലുള്ള മയക്കുമരുന്ന് കടത്തുമായും മറ്റ് കുറ്റകൃത്യങ്ങളുമായും ഈ ദൗത്യത്തിന് ബന്ധമുണ്ടെന്നും ഇത് മേഖലയില്‍ അസ്ഥിരത ഉണ്ടാക്കുകയും യുഎസില്‍ മരുന്ന് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തത്തിനും ദേശീയ സുരക്ഷയ്ക്കുമുള്ള യുഎസ് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/World/

ധിക്കാരം തുടര്‍ന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് വെനസ്വലയുടെ ഇടക്കാല പ്രസിഡന്റിന് ട്രംപിന്റെ മുന്നറിയിപ്പ്‌