Leading News Portal in Kerala

കേരളത്തിലെ ദേശീയപാത ഓവർപാസുകൾ മണ്ണ് നിറച്ചുള്ള ഭിത്തികൾക്ക് പകരം ഇനി പില്ലറുകളിൽ നിർമിക്കും| NH Overpasses in Kerala to be Built on Pillars Instead of Soil-Filled Walls | Kerala


Last Updated:

കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്

ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകളിൽ ഓവർപാസുകൾ ഇനി പില്ലറുകളിൽ നിർമിക്കും. റീ ഇൻഫോഴ്‌സ് എർത്ത് വാൾ (മണ്ണ് നിറച്ചുള്ള ഭിത്തി) മാതൃകയ്ക്ക് പകരമാണ് തൂണുകളിൽ ഓവർപാസ് നിർമിക്കുക. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.

രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പ്

ഞങ്ങളുടെ വാഗ്ദാനം, ഞങ്ങൾ പാലിച്ചിരിക്കുന്നു…

2026 വികസിത കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചിരിക്കുന്നു…

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരി ജിയുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടു. ചെലവ് കൂടുമെങ്കിലും, ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇനി നിർമ്മിക്കുന്ന എല്ലാ മേൽപ്പാലങ്ങളും മണ്ണ് നിറച്ചുള്ള ഭിത്തിക്ക് പകരം തൂണുകളിൽ തന്നെ നിർമ്മിക്കാൻ അദ്ദേഹം അനുമതി നൽകിയിരിക്കുന്നു.

ഓച്ചിറ അടക്കമുള്ള പ്രദേശങ്ങളിൽ ദേശീയപാതയോരത്തുള്ളവർക്ക് ഇതൊരു വലിയ ആശ്വാസമാകും. അവരുടെ പ്രശ്നങ്ങൾ നരേന്ദ്ര മോദി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്ന് അന്നേ ഞാൻ വാക്ക് നൽകിയിരുന്നു.

കൂടാതെ, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് ഈ ഫെബ്രുവരി-മാർച്ച് മാസത്തിനുള്ളിൽ അന്തിമ അംഗീകാരം ലഭിക്കുമെന്നും, സ്ഥലം വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാര വിതരണം ഉറപ്പാക്കുമെന്നും

നിതിൻ ജി അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പലയിടത്തും നിർമാണത്തിൽ അപാകതയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. കേരളത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഓവർപാസുകൾക്ക് സമീപമുള്ള മതിലുകൾ ഇടിഞ്ഞുവീഴുന്ന പ്രശ്‌നമുണ്ടായിരുന്നു. ഇത് വലിയതോതിലുള്ള ഗതാഗത തടസവും സമീപത്ത് താമസിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആർഇ വാളുകൾക്ക് പകരം പില്ലറുകളിൽ ഓവർപാസുകൾ അല്ലെങ്കിൽ മേൽപ്പാലങ്ങൾ നിർമിക്കാനുള്ള തീരുമാനം.