കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം|CM Pinarayi Vijayan to Lead State-wide Protest Against Centre’s Economic Restrictions | Kerala
Last Updated:
സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് കേന്ദ്രം നടത്തുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സത്യാഗ്രഹ സമരം ഇന്ന് തിരുവനന്തപുരത്ത് നടക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രിമാർ, ജനപ്രതിനിധികൾ, എൽഡിഎഫ് നേതാക്കൾ എന്നിവർ മുഖ്യമന്ത്രിയോടൊപ്പം സമരത്തിൽ അണിനിരക്കും. കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളം കൈവരിച്ച വികസന നേട്ടങ്ങളെ തകർക്കാനുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രേരിത നീക്കങ്ങൾക്കെതിരെയുള്ള സുപ്രധാനമായ സമരമുഖമാണ് ഇതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് കേന്ദ്രം നടത്തുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്നുമാസത്തേക്ക് ലഭിക്കേണ്ട 12,000 കോടി രൂപയുടെ വായ്പാനുമതിയിൽ 5,900 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കൂടാതെ, ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരുപറഞ്ഞ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ 17,000 കോടി രൂപയുടെ കുറവ് വരുത്തുകയും ചെയ്തു. ദേശീയപാത വികസനത്തിനായി കേരളം ചെലവാക്കിയ തുകയ്ക്ക് പകരമായുള്ള വായ്പാനുമതി തടഞ്ഞുവെച്ചതും ഐജിഎസ്ടി ഇനത്തിൽ ലഭിക്കേണ്ട 965 കോടി രൂപ കേന്ദ്രം പിടിച്ചെടുത്തതും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നടപടികളാണെന്നും അദ്ദേഹം ആരോപിച്ചു.
മറ്റു സംസ്ഥാനങ്ങൾക്ക് റവന്യൂ വരുമാനത്തിന്റെ 73 ശതമാനം വരെ കേന്ദ്ര വിഹിതമായി ലഭിക്കുമ്പോൾ കേരളത്തിന് വെറും 25 ശതമാനം മാത്രമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു. നെല്ല് സംഭരണം, ജലജീവൻ മിഷൻ തുടങ്ങിയ പദ്ധതികളിലായി അയ്യായിരം കോടിയിലധികം രൂപയുടെ കുടിശ്ശിക കേന്ദ്രം നൽകാനുണ്ട്. ഇത്ര വലിയ സാമ്പത്തിക ഞെരുക്കം നേരിട്ടിട്ടും കാര്യക്ഷമമായ ധനമാനേജ്‌മെന്റിലൂടെ കേരളത്തിന്റെ തനത് വരുമാനം ഒരു ലക്ഷം കോടിയിലധികം രൂപയായി ഉയർത്താൻ സർക്കാരിന് കഴിഞ്ഞു. ക്ഷേമ പെൻഷൻ വിതരണവും സ്ത്രീ സുരക്ഷാ പദ്ധതികളും തടസ്സപ്പെടുത്തുന്ന കേന്ദ്ര നീക്കങ്ങളെ ജനകീയ പ്രതിഷേധത്തിലൂടെ ചെറുക്കുമെന്നും കേരളം വികസനപാതയിൽ കരുത്തോടെ മുന്നേറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
