Leading News Portal in Kerala

കുട്ടികളെയോ പ്രായമായവരെയോ തെരുവ് നായ കടിച്ച് പരിക്കോ മരണമോ സംഭവിച്ചാല്‍ വലിയ തുക നഷ്ടപരിഹാരം; സുപ്രീം കോടതി | Supreme Court Orders Compensation for Death or Injuries Caused by Stray Dog Attacks on Children and the Elderly | India


Last Updated:

ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ തെരുവുനായ്ക്കളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു

News18
News18

കുട്ടികളെയും പ്രായമായവരെയും തെരുവുനായ ആക്രമിച്ചാലോ കടിയേറ്റുള്ള പരിക്കോ മരണമോ സംഭവിച്ചാലോ സംസ്ഥാനങ്ങളിൽ നിന്ന് വലിയ തുക നഷ്ടപരിഹാരം ഈടാക്കുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. സംസ്ഥാനങ്ങൾ വിഷയത്തിൽ ഒന്നും ചെയ്യാതിരിക്കുന്നതിനാലാണ് നടപടി സ്വീകരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്ന് പറയുന്നവരും ഇക്കാര്യത്തിൽ ഉത്തരവാദികളായിരിക്കുമെന്ന് ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കി.  ”തെരുവുനായ വിഷയത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ സംസ്ഥാനങ്ങൾ ഒന്നും ചെയ്തിട്ടില്ല. അതിനാൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികൾക്കോ പ്രായമായവർക്കോ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്താൽ സംസ്ഥാന സർക്കാരുകളിൽ നിന്ന് കനത്ത തുക നഷ്ടപരിഹാരമായി ആവശ്യപ്പെടും. കൂടാതെ, ഈ തെരുവു നായകൾക്ക് ഭക്ഷണം നൽകുന്നവരുടെ മേലും ഉത്തരവാദിത്വം ചുമത്തപ്പെടും,” തെരുവു നായ വിഷയത്തിൽ വാദം കേൾക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

”നിങ്ങൾക്ക് ഈ മൃഗങ്ങളെ ഇത്രയധികം ഇഷ്ടമാണെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാത്തത്. എന്തുകൊണ്ടാണ് ഈ നായ്ക്കൾ അലഞ്ഞുതിരിഞ്ഞ് നടക്കുകയും ആളുകളെ കടിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത്,” ജസ്റ്റിസ് നാഥ് ചോദിച്ചു.

തെരുവ് നായ വിഷയം ഒരു വൈകാരികമായ കാര്യമാണെന്ന് അഭിഭാഷക മേനക ഗുരുസ്വാമി പറഞ്ഞതിന് പിന്നാലെയാണ് ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയത്. ”ഇതുവരെ നായ്ക്കളുടെ കാര്യത്തിൽ മാത്രമാണ് വൈകാരികത ഉള്ളതെന്ന് തോന്നുന്നു. 2011 മുതൽ ഞാൻ ഒരു ജഡ്ജിയാണ്. പക്ഷേ, മനുഷ്യർക്ക് വേണ്ടി ഇത്ര വികാരഭരിതമായ വാദങ്ങൾ ഞാൻ കേട്ടിട്ടില്ല,” ജസ്റ്റിസ് പറഞ്ഞു. അങ്ങനെയല്ല, തനിക്ക് മനുഷ്യരെക്കുറിച്ചും സമാനമായ രീതിയിൽ ആശങ്കയുണ്ടെന്ന് മേനക ഗുരുസ്വാമി മറുപടി നൽകി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, സ്‌പോർട്‌സ് കോംപ്ലക്‌സുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യാൻ കഴിഞ്ഞ വർഷം നവംബറിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

സർക്കാർ, പൊതുസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിന്ന് നായ്ക്കൾ പ്രവേശിക്കുന്നത് തടയുന്നതിന് ബെഞ്ച് അധികാരികൾക്ക് നിർദേശം നൽകിയിരുന്നു. നായ്ക്കളെ പിടികൂടിയ അതേ സ്ഥലത്ത് തിരികെ വിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തിരുന്നു.

തെരുവുനായ കേസ്

ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ തെരുവുനായ്ക്കളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തെരുവുനായ്ക്കൾ കടിച്ച് പേവിഷബാധയേറ്റ് മരിക്കുന്നവരുടെ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു നിർണായക ഉത്തരവ്.

നായ്ക്കളെ കൈകാര്യം ചെയ്യാനും വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പുകളും നടത്താനും അറിയുന്ന പ്രൊഫഷണലുകൾ ഷെൽട്ടർ കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കണമെന്നും പിടികൂടുന്ന നായ്ക്കളെ പുറത്തുവിടരുതെന്നും കോടതി പറഞ്ഞിരുന്നു.

ഇതിന് ശേഷം നടത്തിയ മറ്റൊരു വാദം കേൾക്കലിൽ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷവും നായ്ക്കളെ പിടികൂടിയ സ്ഥലത്ത് തിരികെ വിടാമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ പേവിഷബാധയുള്ളതായി സംശയിക്കുന്നതും ആക്രമണ സ്വഭാവമുള്ളതുമായ നായ്ക്കളെ തിരികെ വിടരുതെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/

കുട്ടികളെയോ പ്രായമായവരെയോ തെരുവ് നായ കടിച്ച് പരിക്കോ മരണമോ സംഭവിച്ചാല്‍ വലിയ തുക നഷ്ടപരിഹാരം; സുപ്രീം കോടതി