Leading News Portal in Kerala

വി.ഡി സതീശൻ ഈഴവ വിരോധി, ഊളമ്പാറയില്‍ ചികില്‍സിക്കണം; വെള്ളാപ്പള്ളി നടേശന്‍|Vellappally Natesan Slams VD Satheesan | Kerala


Last Updated:

എൻഎസ്എസുമായി ഇനി തർക്കത്തിനില്ലെന്നും സമുദായങ്ങൾ തമ്മിൽ സമരസപ്പെട്ട് പോകുമെന്നും വെള്ളാപ്പള്ളി അറിയിച്ചു

വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയുടെ വാഹനത്തിൽ താൻ കയറിയതിനെ പരിഹസിക്കുന്ന സതീശന്റെ മനോനില തകരാറിലാണെന്നും അദ്ദേഹത്തെ ഊളമ്പാറയിലേക്ക് അയക്കേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രായമായ ഒരാൾ നടന്നു വരുമ്പോൾ മുഖ്യമന്ത്രി കാറിൽ കയറ്റിയതിനെ തെറ്റായി വ്യാഖ്യാനിക്കുന്ന സതീശൻ ഒരു ഈഴവ വിരോധിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിന്നാക്കക്കാരനായ മുഖ്യമന്ത്രിയുടെ കാറിൽ പിന്നാക്കക്കാരനായ താൻ കയറിയത് സതീശന് ഇഷ്ടപ്പെട്ടില്ല. ഈഴവ സമുദായത്തെ വെറും കറിവേപ്പിലയായിട്ടാണ് അദ്ദേഹം കാണുന്നത്. കെ. സുധാകരനെപ്പോലെയുള്ള കരുത്തരായ നേതാക്കളെപ്പോലും നിരന്തരം വിമർശിച്ച് തഴഞ്ഞ വ്യക്തിയാണ് സതീശൻ. വാക്കിൽ മിടുക്കനാണെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സതീശന്റെ പ്രവൃത്തിയുടെ ഫലം കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഏറ്റവും വലിയ വർഗീയവാദികൾക്ക് കുടപിടിച്ചു കൊടുത്ത് ആനുകൂല്യങ്ങൾ പറ്റുന്ന സതീശൻ പുറമെ മതേതരത്വം പ്രസംഗിക്കുകയാണ്. എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ അകറ്റിയത് യുഡിഎഫ് ആണ്. കുരങ്ങനെക്കൊണ്ട് ചൂടുചോറ് മാന്തിക്കുന്നത് പോലെ ഇരു വിഭാഗങ്ങളെയും തമ്മിൽ തല്ലിച്ചത് യുഡിഎഫ് ആണെന്നും അദ്ദേഹം ആരോപിച്ചു.

എൻഎസ്എസുമായി ഇനി തർക്കത്തിനില്ലെന്നും സമുദായങ്ങൾ തമ്മിൽ സമരസപ്പെട്ട് പോകുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. നായാടി മുതൽ നസ്രാണി വരെ എന്നത് പുതിയ മുദ്രാവാക്യമായി മാറുകയാണ്. നസ്രാണികൾ ഇന്ന് ഈ രാജ്യത്ത് വലിയ പ്രയാസങ്ങളും ഭയവും അനുഭവിക്കുന്നുണ്ടെന്നും അവരെയെല്ലാം കൂട്ടിയിണക്കി മുന്നോട്ട് പോകേണ്ട കാലമാണിതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.