കേരളത്തിന് മൂന്നാം വന്ദേഭാരത്; പുതിയ സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിൽ| third vandebharat train service for kerala in ernakulam-bengaluru route
Last Updated:
എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് 9 മണിക്കൂർ യാത്ര
കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് സര്‍വീസ്. എറണാകുളത്തിനും കർണാടക തലസ്ഥാനമായ ബെംഗളൂരുവിനുമിടയിൽ ഈ പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുമെന്നാണ് റിപ്പോർട്ട്. കേരളത്തിലെ ജനങ്ങൾക്ക് മാത്രമല്ല കർണാടകയ്ക്കും ഈ സർവീസ് ഗുണം ചെയ്യും. ട്രെയിൻ കോച്ചുകൾ കൊല്ലം സ്റ്റേഷനിൽ എത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എറണാകുളത്തെ സ്ഥല പരിമിതി കാരണമാണ് റേക്ക് നിലവിൽ കൊല്ലത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വന്ദേഭാരത് അറ്റകുറ്റപ്പണികൾക്കായി റെയിൽവേ അടുത്തിടെ എറണാകുളം മാർഷലിംഗ് യാർഡിൽ ജോലികൾ നടത്തിയിരുന്നു.
എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വെറും ഒമ്പത് മണിക്കൂറിനുള്ളിൽ യാത്രക്കാരെ കൊണ്ട് എത്താൻ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. എന്നാൽ, ട്രെയിനിന്റെ റൂട്ട്, സമയം എന്നിവയെ കുറിച്ച് റെയിൽവേ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഇതുകൂടാതെ, ഏതൊക്കെ സ്റ്റേഷനിലാണ് ഈ ട്രെയിൻ നിർത്തുക എന്നും നിലവിൽ വ്യക്തമല്ല. എന്നാൽ വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച വിവരങ്ങളും ലഭ്യമാകുമെന്നാണ് കരുതുന്നത്. നിലവിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കേരളത്തിൽ ഓടുന്നത്. ഒന്ന് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്കും മറ്റൊന്ന് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും. കോട്ടയം വഴിയാണ് ഒരു ട്രെയിന്‍. മറ്റൊന്ന് ആലപ്പുഴ വഴിയും.
കഴിഞ്ഞ മാസം തന്നെ പത്ത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തുടനീളം ആരംഭിച്ചിരുന്നു. ഡെറാഡൂൺ-ലക്‌നൗ, പട്‌ന-ലക്‌നൗ, റാഞ്ചി-വാരണാസി ഉൾപ്പെടെ 10 റൂട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, കഴിഞ്ഞ വർഷം ഡിസംബർ അവസാനവാരം അയോധ്യയിൽ നിന്ന് 6 വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര ന്യൂ ഡൽഹി, അമൃത്‌സർ മുതൽ ഡൽഹി, കോയമ്പത്തൂർ-ബെംഗളൂരു, മംഗലാപുരം-മഡ്ഗാവ്, ജൽന-മുംബൈ എന്നീ റൂട്ടുകളിലെ വന്ദേഭാരത് ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു.
കേരളത്തിലേക്ക് അനുവദിച്ച വന്ദേഭാരത് സർവീസുകൾ ലാഭകരമാണെന്നാണ് റിപ്പോർട്ട്. മിക്ക യാത്രകളിലും മുഴുവന്‍ സീറ്റുകളില്‍ യാത്രക്കാരുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നാമത്തെ ട്രെയിന്‍ അനുവദിക്കുന്നത്. കേരളത്തിന് ആദ്യമായി വന്ദേഭാരത് അനുവദിച്ചത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയിരുന്നു.
Thiruvananthapuram,Thiruvananthapuram,Kerala
April 08, 2024 8:38 PM IST
