കേരള സർക്കാരിൽ നിന്ന് വേണ്ടത്ര പിന്തുണയില്ല; അങ്കമാലി-ശബരിമല റെയില്‍പാത വൈകുന്നതിൽ മന്ത്രി അശ്വനി വൈഷ്ണവ്
എരുമേലി വഴി അങ്കമാലി-ശബരിമല പാതയ്ക്ക് 1997-98 സാമ്പത്തിക വര്‍ഷത്തില്‍ അനുമതി നല്‍കിയതാണ്. അങ്കമാലി-കാലടി (7 കിലോമീറ്റര്‍), കാലടി-പെരുമ്പാവൂര്‍ (10കിലോമീറ്റര്‍ )ദീര്‍ഘദൂര ജോലികള്‍ ഏറ്റെടുത്തണാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
”ഭൂമിയേറ്റടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ നടത്തുന്ന സമരം, പദ്ധതിക്കെതിരേയുള്ള കേസുകള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തത് ഇവയൊക്കെ കാരണം ഈ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നും” അദ്ദേഹം പറഞ്ഞു.
അങ്കമാലി-ശബരിമല റെയില്‍വെ പാതയുടെ നിലവിലെ അവസ്ഥയെന്തെന്ന് സംബന്ധിച്ച് കോണ്‍ഗ്രസ് എം.പി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി. ശബരിമലയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള എരുമേലിയില്‍ അലൈന്‍മെന്റ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. കൊടുംവനത്തിലൂടെയാണ് അലൈന്‍മെന്റ് എന്നതും സര്‍വേയിലെ പ്രശ്‌നങ്ങളും കാരണമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
”അങ്കമാലി മുതല്‍ എരുമേലി വരെയുള്ള (111 കിലോമീറ്റര്‍) പാതയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെആര്‍ഡിസിഎല്‍) തയ്യാറാക്കിയിട്ടുണ്ട്. കണക്കാക്കിയിരിക്കുന്ന പദ്ധതി ചെലവ് 3726 കോടി രൂപയാണെന്നും,” കേന്ദ്രമന്ത്രി പറഞ്ഞു.
”അതേസമയം, ശബരിമല ക്ഷേത്രത്തിലേക്കുള്ള ദൈര്‍ഘ്യം കുറഞ്ഞ പാതയായ ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് പുതിയ റെയില്‍വേ ലൈന്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ശബരിമലയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് പമ്പ സ്ഥിതി ചെയ്യുന്നതെന്നും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂര്‍-പമ്പ (75 കിലോമീറ്റര്‍) പുതിയ പാതയുടെ അവസാന ലൊക്കേഷന്‍ സര്‍വേയ്ക്ക് അനുമതി നല്‍കിയതായും ഡിപിആര്‍ തയ്യാറാക്കുന്നതിനായി സര്‍വേ തുടങ്ങിയതായും മന്ത്രി പറഞ്ഞു.
ഏതൊരു റെയില്‍വേ പദ്ധതിയുടെയും പൂര്‍ത്തീകരണത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങള്‍ എന്തൊക്കെയാണെന്നും റെയില്‍വെ മന്ത്രി എടുത്തുപറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ദ്രുതഗതിയിലുള്ള ഭൂമി ഏറ്റെടുക്കല്‍, വിവിധ അധികൃതരുടെ നിയമപരമായ അനുമതികള്‍, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും ഭൂപ്രകൃതിപരവുമായ പ്രത്യേകതകള്‍, പ്രദേശത്തെ ക്രമസമാധാനനില എന്നിവയെല്ലാം പദ്ധതിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
Summary: Railway Minister Ashwini Vaishnaw alleges lack of support from state government for Angamaly – Sabari rail route
Thiruvananthapuram,Kerala
December 16, 2023 12:43 PM IST
കേരള സർക്കാരിൽ നിന്ന് വേണ്ടത്ര പിന്തുണയില്ല; അങ്കമാലി-ശബരിമല റെയില്‍പാത വൈകുന്നതിൽ മന്ത്രി അശ്വനി വൈഷ്ണവ്