Leading News Portal in Kerala

ഭക്ഷണത്തിനൊപ്പം ഇലക്ട്രിക് ചാർജിങ്ങ്; റെസ്റ്ററന്‍റുകളിൽ ചാർജിങ് സ്റ്റേഷൻ പദ്ധതിയുമായി അനർട്ട്


Last Updated:

60 കിലോവാട്ട് ശേഷിയുള്ള ചാർജിങ് സ്റ്റേഷനിൽ ഒരേസമയം രണ്ട് വാഹനങ്ങൾക്കുള്ള ചാർജിങ് പോയിന്‍റ് നൽകാം. അരമണിക്കൂർ മുതൽ ഒരുമണിക്കൂർ സമയത്തിനുള്ളിൽ വാഹനം പൂർണമായും ചാർജ് ചെയ്യാനാകും

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: റോഡരികിലെ റെസ്റ്റോറന്‍റുകളിൽ ഇലക്ട്രിപ് വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷൻ ആരംഭിക്കാനുള്ള പദ്ധയിയുമായി അനർട്ട്. ഇതിനായുള്ള സാമ്പത്തികസഹായം അനർട്ട് നൽകും. റെസ്റ്റോറന്‍റിനോട് ചേർന്ന് 1000 ചതുരശ്രയടി വിസ്തൃതിയുള്ള സ്ഥലം പദ്ധതിക്കുവേണ്ടി ആവശ്യമുണ്ട്. യാത്രക്കാർ ഭക്ഷണം കഴിക്കുന്ന സമയംകൊണ്ട് ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനാകുമെന്നതാണ് ഈ പദ്ധതിയുടെ ഗുണമെന്ന് വൈദ്യുതവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

സ്വകാര്യവ്യക്തികൾക്കും സഹകരണ സ്ഥാപനങ്ങൾക്കും ഇത്തരത്തിൽ റെസ്റ്റോറന്‍റിനോട് ചേർന്ന് ചാർജിങ് സ്റ്റേഷൻ തുടങ്ങാം. 30 മുതൽ 120 കിലോ വാട്ട് ശേഷിയുള്ള ചാർജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കാനാകുക. വലിയ യന്ത്രസാമഗ്രികൾക്ക് മൂന്ന് ലക്ഷം രൂപയും ചെറുതിന് 30000 രൂപയും ചെലവ് വരും. യന്ത്രഭാഗങ്ങളുടെ വിലയടെ 25 ശതമാനം അനർട്ട് സബ്സിഡിയായി നൽകും.

60 കിലോവാട്ട് ശേഷിയുള്ള ചാർജിങ് സ്റ്റേഷനിൽ ഒരേസമയം രണ്ട് വാഹനങ്ങൾക്കുള്ള ചാർജിങ് പോയിന്‍റ് നൽകാം. അരമണിക്കൂർ മുതൽ ഒരുമണിക്കൂർ സമയത്തിനുള്ളിൽ വാഹനം പൂർണമായും ചാർജ് ചെയ്യാനാകും. വാഹനം പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 20 യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമായി വരിക. ഒരു യൂണിറ്റിന് 13 രൂപയും ജി.എസ്.ടിയുമാണ് വില.

സംസ്ഥാനത്ത് ഇതിനോടകം അനർട്ടിന്‍റെ സഹായത്തോടെ 33 ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുകയാണ് അനർട്ട് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആകെ 1500ഓളം ചാർജിങ് സ്റ്റേഷനുകൾ നിലവിലുണ്ട്. ഇതിൽ 70 ശതമാനവും കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ളതാണ്.

ഇലക്ട്രിക് വാഹന ചാർജിങ്ങിന് കെഎസ്ഇബിയുടെ ആപ്പ്

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങിനായി കെഎസ്ഇബി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. ‘കേരള ഇ മൊബിലിറ്റി ആപ്ലിക്കേഷൻ’ ഈ മാസം അവസാനം പുറത്തിറക്കും. ചാർജിങ് സ്റ്റേഷൻ കണ്ടെത്താനും, ചാർജിങ് ബിൽ അറിയാനും പുതിയ ആപ്ലിക്കേഷൻ സഹായകരമാകും. ഇപ്പോൾ സ്വകാര്യ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത്. ചാര്‍ജ് മോഡ്, ടയര്‍ എക്സ് ആപ്, ഒക്കായ ആപ് എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. കെഎസ്‌ഇബി ആപ്പ് പുറത്തിറങ്ങുന്നതോടെ എല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിലേക്കാവും. ഫാസ്റ്റ് ടാഗ് മാതൃകയില്‍ ആപില്‍ മുൻകൂറായി പണമടച്ച്‌ സ്റ്റേഷനുകളിലെത്തി ചാര്‍ജ് ചെയ്യാം. എല്ലാ സ്റ്റേഷനിലും വാഹന ഉടമകള്‍ സ്വന്തമായാണ് ചാര്‍ജ് ചെയ്യേണ്ടത്.