Leading News Portal in Kerala

10 ലക്ഷത്തിന്റെ കാർ, ഇഎംഐ, ഈഗോ; ഇന്ത്യയിലെ മധ്യവര്‍ഗ്ഗം സാമ്പത്തിക തകര്‍ച്ച വിളിച്ചുവരുത്തുന്നതിങ്ങനെ|Data scientist says India’s middle class is fueling its own downfall


Last Updated:

ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് കടം വെറും നാല് വർഷത്തിനുള്ളിൽ 2.92 ലക്ഷം കോടി രൂപയായി ഉയർന്നെന്ന് ഡാറ്റ ശാസ്ത്രജ്ഞൻ മോനിഷ് ഗോസര്‍ പറയുന്നു

News18News18
News18

പണപ്പെരുപ്പമോ ഉയര്‍ന്ന നികുതിയോ അല്ല ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നം. കഠിനാധ്വാനം ചെയ്താലുള്ള പ്രതിഫലമാണ് 10 ലക്ഷം രൂപയുടെ കാര്‍ എന്ന വിശ്വാസമാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നം. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ അവരുടെ സ്വമേധയ ഉള്ള പങ്കാളിത്തം എത്രത്തോളമാണെന്ന് മുംബൈ ആസ്ഥാനമായുള്ള ഡേറ്റ ശാസ്ത്രജ്ഞനായ മോനിഷ് ഗോസര്‍ പറയുന്നു. ലിങ്ക്ഡ് ഇന്‍ പോസ്റ്റിലൂടെയാണ് ഇന്ത്യയിലെ മധ്യവര്‍ഗ്ഗ ജനവിഭാഗം എങ്ങനെയാണ് സാമ്പത്തിക തകര്‍ച്ച നേരിടുന്നതെന്നതിനെ കുറിച്ച് വിശദീകരിച്ചിട്ടുള്ളത്.

നയപരമായ പരാജയങ്ങളെ കുറിച്ചോ ശമ്പളം വര്‍ദ്ധിക്കാത്തതിനെ കുറിച്ചോ അല്ല പോസ്റ്റില്‍ ഡേറ്റ സയന്റിസ്റ്റ് പറയുന്നത്. മറിച്ച് വായ്പകളെ ആശ്രയിച്ചുകൊണ്ട് സുഖസൗകര്യങ്ങളും ആവശ്യകതയും നിറവേറ്റുന്ന മധ്യവര്‍ഗ്ഗ വിഭാഗത്തിന്റെ മാനസികാവസ്ഥയിലേക്കാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വിരല്‍ ചൂണ്ടുന്നത്. ഉപയോഗിച്ച കാറിന് പകരം പുതിയൊരു ബ്രാന്‍ഡ് കാര്‍ വാങ്ങിയ പ്രതിവര്‍ഷം 15 ലക്ഷം രൂപ വരുമാനമുള്ള ഒരു സുഹൃത്തിന്റെ കാര്യവും അദ്ദേഹം പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

“എനിക്ക് ഈ കാര്‍ വാങ്ങാന്‍ അര്‍ഹതയുണ്ട്” എന്ന് പറഞ്ഞാണ് ആ സുഹൃത്ത് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനത്തെ ന്യായീകരിച്ചതെന്നും പോസ്റ്റില്‍ പറയുന്നു. ഇങ്ങനെയാണ് സാമ്പത്തിക സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ചെലവുകളുടെ നിഷ്‌ക്രിയ ഇരകളാണ് ശമ്പളക്കാരായ പ്രൊഫഷണലുകള്‍ എന്ന ആശയത്തെ വെല്ലുവിളിക്കുന്നതാണ് ഗോസറിന്റെ പോസ്റ്റ്.

ചെലവ് വര്‍ദ്ധിക്കുന്നതിനെ കുറ്റപ്പെടുത്തുന്നതിന് പകരം ഗോസര്‍ വിരല്‍ച്ചൂണ്ടുന്നത് ഉയര്‍ന്ന ചെലവിലേക്ക് നയിക്കുന്ന ആളുകളുടെ തീരുമാനങ്ങളിലേക്കും മനോഭാവത്തിലേക്കുമാണ്. ഒരു ആവേശത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍, ജീവിതശൈലിയിലെ വിലക്കയറ്റം, രൂപഭാവങ്ങളോടുള്ള ആസക്തി എന്നിവയെയാണ് ചെലവ് ഉയരാനുള്ള കാരണമായി അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ആവശ്യം എന്നതിനേക്കാളുപരി ആഗ്രഹങ്ങളാണ് മുഴച്ചുനില്‍ക്കുന്നത്. ഇവിടെ സാമ്പത്തിക ഭദ്രത തകരുകയാണെന്നും അദ്ദേഹം പറയുന്നു.

ആവശ്യങ്ങളെ ആഗ്രഹങ്ങളുമായി ആശയക്കുഴപ്പത്തിലാക്കിയെന്നും അദ്ദേഹം പറയുന്നുണ്ട്. ആളുകള്‍ ഇന്‍സ്റ്റഗ്രാം നോക്കി സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. കണക്കുകളെ അവഗണിച്ചുകൊണ്ട് വൈകാരിക തീരുമാനങ്ങള്‍ എടുക്കുകയാണ് ഇവിടെയെന്നും അദ്ദേഹം കുറിച്ചു.

എന്നാല്‍, ഈ കണക്കുകള്‍ പേടിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെറും നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് കടം 2.92 ലക്ഷം കോടി രൂപയിലേക്ക് എത്തി. വ്യക്തിഗത വായ്പ 75 ശതമാനം വര്‍ദ്ധിച്ചു. എന്നാല്‍ ഇത് ആരും നിര്‍ബന്ധിച്ചിട്ടല്ലെന്നും ഗോസര്‍ വാദിക്കുന്നു. “ബാങ്കുകള്‍ ആരെയും കെണിയില്‍പ്പെടുത്തുന്നില്ല. അവര്‍ ഒരു കയറിട്ട് തരിക മാത്രമാണ് ചെയ്തത്. കെട്ടുകളിട്ടത് ഞങ്ങളാണ്”, അദ്ദേഹം കുറിച്ചു.

ഇന്ത്യക്കാരുടെ പേഴ്‌സണല്‍ ഫിനാന്‍സിങ് സംബന്ധിച്ച് രൂക്ഷമായ വിമര്‍ശനം കൂടിയാണ് അദ്ദേഹം നടത്തുന്നത്. ഈ വിമര്‍ശനം ആളുകളുടെ വര്‍ദ്ധിച്ചുവരുന്ന ഉത്കണ്ഠയെ സ്പര്‍ശിക്കുന്നു. ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന്റെ 5-10 ശതമാനം ഇപ്പോള്‍ കടബാധ്യതയില്‍ മുങ്ങിക്കിടക്കുകയാണെന്ന് ഇന്‍വെസ്റ്ററായ സൗരഭ് മുഖര്‍ജി പറയുന്നു. ഇത് വീട് വെക്കുന്നതിനോ മറ്റ് പ്രോപ്പര്‍ട്ടികള്‍ക്കോ വേണ്ടി വരുത്തിയിട്ടുള്ള കടമല്ല. മറിച്ച് ജീവിതശൈലിയിലെ മിഥ്യാധാരണകളില്‍ മനംമയങ്ങി എടുത്തിട്ടുള്ള കടമാണ്. ഓട്ടോമേഷനും എഐയും തൊഴില്‍ സുരക്ഷയ്ക്ക് ഭീഷണിയായി കൊണ്ടിരിക്കുകയാണെന്നും പരമ്പരാഗത ശമ്പള പാത വേഗത്തില്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും മുഖര്‍ജി വ്യക്തമാക്കി.

വ്യവസ്ഥാപരമായ പ്രശ്‌നങ്ങളെ ഗോസര്‍ നിഷേധിക്കുന്നില്ല. പക്ഷേ യഥാര്‍ത്ഥ മാറ്റം ആരംഭിക്കുന്നത് വ്യക്തിപരമായ ഉത്തരവാദിത്തത്തോടെയാണെന്ന് അദ്ദേഹം വാദിക്കുന്നു. ഓരോ സൈ്വപ്പും, ഓരോ ഇഎംഐയും അത് നിങ്ങളുടെ മേലാണെന്നും അദ്ദഹം എഴുതുന്നു. സാമ്പത്തിക തകര്‍ച്ചയില്‍ ഇരകളുടെ വേഷം കളിക്കുന്നത് നിര്‍ത്തി ബുദ്ധിപൂര്‍വ്വം കളിക്കാന്‍ തുടങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/

10 ലക്ഷത്തിന്റെ കാർ, ഇഎംഐ, ഈഗോ; ഇന്ത്യയിലെ മധ്യവര്‍ഗ്ഗം സാമ്പത്തിക തകര്‍ച്ച വിളിച്ചുവരുത്തുന്നതിങ്ങനെ