സ്വർണത്തിൽ എട്ടിൻ്റെ പണി കിട്ടാതിരിക്കാൻ പണയം വെക്കുമ്പോള്‍ ഇനി ഈ എട്ട് കാര്യങ്ങൾ അറിയണം | Eight things to know while pledging your gold
എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഭവന ധനകാര്യ കമ്പനികള്‍ക്കും പുതുക്കിയ നിയമങ്ങള്‍ ബാധകമാണ്. സ്വർണം, വെള്ളി ആഭരണങ്ങള്‍, ആഭരണങ്ങള്‍ അല്ലെങ്കില്‍ നാണയങ്ങള്‍ ഈടായി നല്‍കി വായ്പ എടുക്കുന്നവര്‍ ഈ പറയുന്ന എട്ട് പ്രധാന മാറ്റങ്ങള്‍ ശ്രദ്ധിക്കണം. 2026 ഏപ്രില്‍ ഒന്നു മുതലായിരിക്കും പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഇതിനു മുമ്പ് എടുക്കുന്ന വായ്പകളുടെ കാര്യത്തില്‍ നിലവിലുള്ള നിബന്ധനകള്‍ തുടരും.
മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ലോണ്‍ ടു വാല്യു നിരക്ക് 75 ശതമാനത്തില്‍ നിന്നും 85 ശതമാനമായി ഉയര്‍ത്തി. പണയം വെക്കുന്ന സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ 85 ശതമാനം വരെ ഉപഭോക്താക്കള്‍ക്ക് ഇനി വായ്പ നേടാനാകും. നേരത്തെ സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ 75 ശതമാനം മാത്രമാണ് വായ്പയായി നല്‍കിയിരുന്നത്. 2.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് ഈ പുതിയ ലോണ്‍ ടു വാല്യു (എല്‍ടിവി) ബാധകമാകുക.
2.5 ലക്ഷം രൂപയില്‍ താഴെ സ്വര്‍ണ പണയമായി നല്‍കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ വരുമാനം പരിശോധിക്കാനോ ക്രെഡിറ്റ് അപ്രൈസല്‍ പരിശോധിക്കാനോ പാടില്ല. താഴ്ന്ന വരുമാനക്കാര്‍ക്കും ഗ്രാമീണ ഉപഭോക്താക്കള്‍ക്കും എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ സ്വര്‍ണം പണയം വെയ്ക്കുന്ന സാധാരണക്കാരെ സംബന്ധിച്ച് ഇത് വലിയ ആശ്വാസമാകും. ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ നോക്കിയാണ് പല ബാങ്കുകളും വായ്പ നല്‍കുന്നത്. മുന്‍ കാലങ്ങളില്‍ എടുത്തിട്ടുള്ള വായ്പകള്‍ കൃത്യമായി തിരിച്ചടക്കുന്നുണ്ടോ കൂടുതല്‍ വായ്പകള്‍ ഉണ്ടോ എന്നൊക്കെ അടിസ്ഥാനമാക്കിയാണ് ക്രെഡിറ്റ് സ്‌കോര്‍. ഇത് മോശമായത് കാരണം വായ്പ ലഭിക്കാതെ പോകുന്നവര്‍ക്കും പുതിയ മാറ്റം ആശ്വാസമാകും.
ബുള്ളറ്റ് തിരിച്ചടവോടു കൂടി സ്വര്‍ണ വായ്പകള്‍ എടുക്കുമ്പോള്‍ പലിശയും മുതലും ഒരുമിച്ച് അവസാനം തിരിച്ചടയ്ക്കുകയാണ് ചെയ്യുക. ഇങ്ങനെ വായ്പയെടുക്കുമ്പോള്‍ പുതിയ ചട്ടങ്ങള്‍ പ്രകാരം ബുള്ളറ്റ് തിരിച്ചടവ് പരിധി 12 മാസമായി ഉയര്‍ത്തി.
* ഉപഭോക്താക്കള്‍ക്ക് ഒരു കിലോ വരെ സ്വര്‍ണാഭരണങ്ങള്‍ പണയവസ്തുവായി വെക്കാം.
* സ്വര്‍ണ നാണയമാണെങ്കില്‍ 50 ഗ്രാം വരെ പണയം വെക്കാം.
* വെള്ളി ആഭരണം ആണെങ്കില്‍ 10 കിലോ വരെയാണ് പണയം വെക്കാനാകുക.
* വെള്ളി നാണയങ്ങള്‍ 500 ഗ്രാം വരെ ഈടായി നല്‍കാം.
ഒരു ഉപഭോക്താവിന് പണയം വെക്കാൻ കഴിയുന്ന സ്വര്‍ണം, വെള്ളി പരിധിയാണിത്. എല്ലാ ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകള്‍ക്കും ഇത് ബാധകമാണ്.
ഉപഭോക്താവ് പണയമായി നല്‍കിയ സ്വര്‍ണമോ വെള്ളിയോ വായ്പ തിരിച്ചടച്ച അതേ ദിവസമോ അല്ലെങ്കില്‍ ഏഴ് പ്രവൃത്തിദിനത്തിനുള്ളിലോ ധനകാര്യസ്ഥാപനം തിരിച്ച് നല്‍കണം. ഇതിന് കാലതാമസം നേരിട്ടാല്‍ ദിവസം 5,000 രൂപ നിരക്കില്‍ ബാങ്ക് വായ്പയെടുത്തയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
പണയംവെച്ച സ്വര്‍ണമോ വെള്ളിയോ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ബാങ്ക് ഉപഭോക്താവിന് മുഴുവന്‍ തുകയും നഷ്ടപരിഹാരം നല്‍കണം.
വായ്പ എടുത്തവര്‍ തിരിച്ചടവില്‍ വീഴ്ച്ച വരുത്തിയാലാണ് ബാങ്ക് ലേല നടപടിയിലേക്ക് നീങ്ങുന്നത്. എന്നാല്‍ ഇതിനും ബാങ്കുകളോ ധനകാര്യസ്ഥാപനങ്ങളോ ചില ചട്ടങ്ങള്‍ പാലിക്കണം.
*സ്വര്‍ണം ലേലം ചെയ്യുന്നതിന് മുമ്പ് ഇക്കാര്യം അറിയിച്ചുകൊണ്ട് ഉപഭോക്താവിന് നോട്ടീസ് അയക്കണം.
*കരുതല്‍ വില വിപണി വിലയുടെ 95 ശതമാനം ആയിരിക്കണം. (രണ്ട് തവണ ലേലം പരാജയപ്പെട്ടാല്‍ 85 ശതമാനമായി കുറയ്ക്കാം)
*ലേലത്തില്‍ നിന്നുള്ള മിച്ചം 7 പ്രവൃത്തി ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് തിരികെ നല്‍കണം.
വായ്പാ മാനദണ്ഡങ്ങളും പണയവസ്തുവിന്റെ മൂല്യം സംബന്ധിച്ച വിവരങ്ങളുമെല്ലാം പ്രാദേശിക ഭാഷയില്‍ തന്നെ ഇടപാടുകാരുമായി ആശയവിനിമയം നടത്തണം. നിരക്ഷരരായ ഇടപാടുകാരാണെങ്കില്‍ ഒരു സ്വതന്ത്ര ദൃക്‌സാക്ഷിയുടെ സാന്നിധ്യത്തില്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തെ ബോധിപ്പിക്കണം.
സ്വര്‍ണ്ണ വായ്പാ വിഭാഗം ഏകീകൃതമാക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് കേന്ദ്ര ബാങ്ക് ഈ പരിഷ്‌കരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നാണ് ആര്‍ബിഐ കരുതുന്നത്.
Thiruvananthapuram,Kerala
June 10, 2025 6:31 PM IST