ക്ലീനിങ് ജീവനക്കാരനെ ജീവിതപങ്കാളിയാക്കി ദുബായില്‍ കോടികള്‍ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത് യുവതി | Woman becomes owner of multi-crore Dubai venture with cleaning employee as life partner
Last Updated:
നിലവിൽ 40-ല്‍ അധികം ജീവനക്കാര്‍ യുവതിയ്ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്
ആഡംബരത്തിനും സൗന്ദര്യത്തിനും പേരുകേട്ട ദുബായ് നഗരം ആരെയും ആകര്‍ഷിക്കുന്ന ജീവിതശൈലിയിലൂടെ എണ്ണമറ്റ ആരാധകരെ നേടിയിട്ടുണ്ട്. ഈ ആഡംബരത്തിനിടയില്‍ നിന്നുകൊണ്ട് അനിത സുരാനി എന്ന യുവതി തന്റെ 100 കോടി ഡോളര്‍ മൂല്യമുള്ള ഡിസൈന്‍ ബിസനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്.
പാം ജുമൈറയില്‍ ഒരു വീടും മകള്‍ക്ക് പിങ്ക് നിറത്തിലുള്ള വാഗണും 24 കാരറ്റ് സ്വര്‍ണംകൊണ്ടുള്ള സീലിങ്ങുള്ള ഒരു ബംഗ്ലാവും ഉണ്ടായിട്ടും വ്യത്യസ്ഥമായ ബിസിനസ് വഴിയാണ് ഇനിത സുരാനി തിരഞ്ഞെടുത്തത്. ഇത് അവരെ കോടികളുടെ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാക്കി മാറ്റി. ജീവിതകാലം മുഴുവന്‍ ചെലവേറിയ ഷോപ്പിംഗില്‍ മുഴുകുന്നതിനുപകരം ഒരു പ്രധാന സംരംഭം ആരംഭിക്കാന്‍ അവര്‍ തീരുമാനിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.
ദുബായില്‍ ഒരു ധനികനെ വിവാഹം ചെയ്ത് ചുറ്റും സമ്പത്തുകൊണ്ട് ചുറ്റപ്പെട്ട് കഴിയുമ്പോള്‍ ആ ജീവിതത്തില്‍ മിക്കവാറും ആളുകള്‍ സംതൃപ്തരായിരിക്കും. എന്നാല്‍, സമ്പന്നമായ ജീവിതം നയിച്ചിട്ടും അനിത സുരാനി സ്വന്തമായി ബിസിനസ് ആരംഭിച്ചു. കൂടുതലും സ്ത്രീകള്‍ക്കും തൊഴില്‍ നല്കുന്ന ഒരു ഡിസൈന്‍ സംരംഭമാണ് അവര്‍ ആരംഭിച്ചത്. ഷോപ്പിങ് നടത്തി ജീവിതം നയിക്കുന്നതിന് പകരം ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ അവര്‍ തീരുമാനിച്ചു.
തനിക്ക് ധാരാളം പണമുണ്ടെന്നും വേണമെങ്കില്‍ ഷോപ്പിങ് നടത്തി മുന്നോട്ടുപോകാമായിരുന്നുവെന്നും എന്നാല്‍, താന്‍ അങ്ങനെ ചെയ്തില്ലെന്നും അനിത പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മകള്‍ ജെന്നയുടെ പേരിലാണ് അനിത സ്വന്തം കമ്പനി ആരംഭിച്ചത്. ഭര്‍ത്താവ് മോയ്സ് ഖോജയാണ് കമ്പനിയില്‍ പ്രാരംഭ നിക്ഷേപം നടത്തിയത്. ബിസിനസ് ചെയ്ത് ഈ നിക്ഷേപം തിരികെ പിടിക്കുകയോ അല്ലെങ്കില്‍ ഷോപ്പിങ് ജീവിതത്തിലേക്ക് മടങ്ങുകയോ ചെയ്യണമെന്ന് ഭര്‍ത്താവ് അവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും അനിത പറഞ്ഞു.
ലളിതമായ രീതിയിലാണ് അനിത തന്റെ യാത്ര ആരംഭിച്ചത്. ഇടത്തരം കുടുംബത്തില്‍ ജനിച്ച അവര്‍ അമേരിക്കയില്‍ വിവിധ പാര്‍ട് ടൈം ജോലികള്‍ ചെയ്തിരുന്നു. പലചരക്ക് കടയിലും ജൂവലറി ഷോപ്പിലും വരെ ജോലിക്ക് നിന്നു. ഇക്കാലയളവിലാണ് റെസ്റ്റോറന്റ് ക്ലീനിങ് ജോലി ചെയ്തിരുന്ന മോയ്സിനെ പരിചയപ്പെടുന്നത്. രണ്ട് പേരും കൂടി ചെറിയ ഒരു മൊബൈല്‍ സ്റ്റാള്‍ തുടങ്ങി. ഇത് പിന്നീട് 100-ല്‍ അധികം ഔട്ട്ലെറ്റുകളുള്ള ബിസിനസായി വളര്‍ന്നു.
ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ ബിരുദധാരിയായിരുന്നു അനിത. ഇതിന്റെ പിന്‍ബലത്തിലാണ് സ്വന്തമായി ഡിസൈന്‍ സംരംഭം ആരംഭിച്ചത്. പ്രാദേശിക തലത്തില്‍ പരിചയസമ്പത്തുള്ള ആളുകള്‍ ധാരാളമുള്ളതിനാല്‍ ദുബായില്‍ ചുവടുറപ്പിക്കുക വലിയ വെല്ലുവിളിയായിരുന്നുവെന്ന് അനിത പറയുന്നു. ക്രമേണ ഓഫീസുകളും അപ്പാര്‍ട്ടുമെന്റുകളും പോലുള്ള ചെറിയ പ്രോജക്ടുകളില്‍ തുടങ്ങി വില്ലകളും റെസ്റ്റോറന്റുകളും ഉള്‍പ്പെടെയുള്ള വലിയ പ്രോജക്ടുകളുടെ ഡിസൈന്‍ വര്‍ക്ക് വരെ അവരുടെ കമ്പനി നേടി. ഇന്ന് 40-ല്‍ അധികം ജീവനക്കാര്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്.
അനിതയുടെ ഏറ്റവും വലിയ പ്രചോദനം മകള്‍ ജെന്നയാണ്. അവരുടെ പേരിലാണ് കമ്പനി അറിയപ്പെടുന്നത്. ഇപ്പോള്‍ അവര്‍ ഒരു ആഡംബര വീട്ടിലാണ് താമസിക്കുന്നതെങ്കിലും അവരുടെ ദൃഢനിശ്ചയവും കഠിനാധ്വാനവുമാണ് യഥാര്‍ത്ഥത്തില്‍ അവരെ വ്യത്യസ്ഥയാക്കുന്നത്. ഷോപ്പിംഗ് ആസ്വദിക്കുന്നുണ്ടെങ്കിലും താന്‍ സ്വന്തമായി സമ്പാദിച്ച പണം ചെലവഴിക്കുന്നതിന്റെ സംതൃപ്തിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്നു. സ്വന്തം പണം ചെലവഴിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം സമാനതകളില്ലാത്തതാണെന്നും അവർ പറയുന്നു.
ക്ലീനിങ് ജീവനക്കാരനെ ജീവിതപങ്കാളിയാക്കി ദുബായില്‍ കോടികള്‍ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത് യുവതി