Leading News Portal in Kerala

ചരിത്ര നിമിഷം; ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്; പ്രഖ്യാപനം നടത്തി നരേന്ദ്ര മോദിയും കെയ്ർ സ്റ്റാർമറും| pm narendra modi uk pm keir starmer announce landmark india-uk trade pact


“ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന കരാറിലൂടെ ബന്ധം മെച്ചപ്പെടും. വ്യാപാരവും തൊഴിലും നിക്ഷേപവും വര്‍ധിക്കും.” എക്സ് പോസ്റ്റിൽ നരേന്ദ്ര മോദി പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറിന് വേണ്ടി ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി നടത്തിയ ചര്‍ച്ചകളാണ് പൂര്‍ത്തിയായിരിക്കുന്നത്.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ്  പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും ടെലിഫോൺ സംഭാഷണം നടത്തി. അഭിലാഷകരവും പരസ്പരം പ്രയോജനകരവുമായ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ വിജയകരമായ സമാപനത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു,” സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

“ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളുമായുള്ള സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതും വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതും ശക്തവും സുരക്ഷിതവുമായ ഒരു സമ്പദ്‌വ്യവസ്ഥ നൽകുന്നതിനുള്ള മാറ്റത്തിനായുള്ള പദ്ധതിയുടെ ഭാഗമാണ്” എന്ന് വ്യാപാരമുദ്ര കരാറിൽ ഒപ്പുവെച്ചതിനോട് യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പ്രതികരിച്ചു.

“എന്റെ സുഹൃത്ത് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. ചരിത്രപരമായ ഒരു നാഴികക്കല്ലായി, ഇന്ത്യയും യുകെയും അഭിലാഷപൂർണ്ണവും പരസ്പരം പ്രയോജനകരവുമായ ഒരു സ്വതന്ത്ര വ്യാപാര കരാർ വിജയകരമായി അവസാനിപ്പിച്ചു. ഈ നാഴികക്കല്ല് കരാറുകൾ നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ആഴത്തിലാക്കുകയും, ഇരു സമ്പദ്‌വ്യവസ്ഥകളിലെയും വ്യാപാരം, നിക്ഷേപം, വളർച്ച, തൊഴിൽ സൃഷ്ടി, നവീകരണം എന്നിവയെ ഉത്തേജിപ്പിക്കുകയും ചെയ്യും,” പ്രധാനമന്ത്രി മോദി എക്സിലെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ കാലത്താണ് വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്. ഇന്ത്യക്കാരുടെ വിസ, യുകെയില്‍ നിന്നുള്ള കാറുകളുടെയും സ്‌കോച്ച് വിസ്‌കിയുടെയും മേലുള്ള നികുതി, കാര്‍ബണ്‍ ബഹിര്‍ഗമനം, അധികമായി വേണ്ടിവരുന്ന ഉരുക്ക്, വളം എന്നിവയുടെ ഉത്പാദനത്തിന് യുകെ ചുമത്തുന്ന കാര്‍ബണ്‍ നികുതി തുടങ്ങിയവയുടെ കാര്യത്തിലുള്ള അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.

കരാര്‍ യാഥാർത്ഥ്യമാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുന്നതിനൊപ്പം പലയിനങ്ങളിലും പരസ്പരം നികുതി കുറയ്ക്കുകയും ചെയ്യും. യുഎസുമായുള്ള വ്യാപാരബന്ധത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കും നിര്‍ണായകമാണ് സ്വതന്ത്ര വ്യാപാര കരാര്‍. മാത്രമല്ല, യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടന്നതിന് ശേഷം യുകെയെ സംബന്ധിച്ച് ഏറെ അത്യാവശ്യമായിരുന്നു ഇന്ത്യയെ പോലെയൊരു വിപണി ലഭിക്കുക എന്നത്.

കരാര്‍ പ്രകാരം ഇന്ത്യയിലെ വാഹനവിപണിയിലേക്ക് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ക്ക് സുഗമമായ പ്രവേശനം ലഭിക്കും. മാത്രമല്ല, യുകെയില്‍നിന്നുള്ള വിസ്‌കി, അത്യാധുനിക ഉപകരണങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയ്ക്കും ഇന്ത്യയില്‍ നികുതി കുറയും. ഇതിന് പുറമെ ഇന്ത്യയിലെ ടെലികോം, ബാങ്കിങ്, ഇന്‍ഷുറന്‍സ് രംഗത്തേക്കും ബ്രിട്ടീഷ് കമ്പനികള്‍ക്ക് കടന്നുവരാനാകും.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുകെയില്‍ കൂടുതല്‍ വിപണി തുറന്നുകിട്ടും. യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇന്ത്യയുടെ പ്രവേശനവും എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐടി, ആരോഗ്യ മേഖലകള്‍ക്ക് പുറമെ ഇന്ത്യയുടെ ടെക്‌സ്‌റ്റൈൽ, പാദരക്ഷ, കാര്‍പ്പറ്റ്, സമുദ്രവിഭവങ്ങള്‍, മാമ്പഴം, മുന്തിരി തുടങ്ങിയ മേഖലകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഈ മേഖലകളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് യുകെയില്‍ നികുതി കുറയും.

ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2023-24 ൽ 21.34 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 20.36 ബില്യൺ യുഎസ് ഡോളറായിരുന്നു. നിലവിൽ, ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ശരാശരി 4.2 ശതമാനം താരിഫ് ഈടാക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/

ചരിത്ര നിമിഷം; ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്; പ്രഖ്യാപനം നടത്തി നരേന്ദ്ര മോദിയും കെയ്ർ സ്റ്റാർമറും