Leading News Portal in Kerala

വമ്പൻ തിരിച്ചുവരവ് നടത്തി യുഎസ് ഓഹരി വിപണി; ഇന്ത്യൻ വിപണികളിൽ പ്രതിഫലിക്കുമോ?| Will indian markets get benefit of global surge in share market on April 10


Last Updated:

മഹാവീർ ജയന്തി പ്രമാണിച്ച് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണികള്‍ അവധി ആയതിനാല്‍ തന്നെ ഈ പ്രതിഫലനങ്ങള്‍ നാളെ പ്രാദേശിക സൂചികകളില്‍ പ്രതിഫലിച്ചേക്കും. വരുമാന സീസണ്‍ കൂടി ആരംഭിക്കുന്നതോടെ ഇന്ത്യന്‍ വിപണികളില്‍ വന്‍ മുന്നേറ്റമാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്

News18News18
News18

പകരച്ചുങ്കത്തില്‍ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് 90 ദിവസത്തെ സാവകാശം നൽകാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള സൂചികകളും യുഎസ് ഓഹരി വിപണികളും കുതിച്ചുയരുകയാണ്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും വലിയ മുന്നേറ്റമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം, മഹാവീർ ജയന്തി പ്രമാണിച്ച് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണികള്‍ അവധി ആയതിനാല്‍ തന്നെ ഈ പ്രതിഫലനങ്ങള്‍ നാളെ പ്രാദേശിക സൂചികകളില്‍ പ്രതിഫലിച്ചേക്കും. വരുമാന സീസണ്‍ കൂടി ആരംഭിക്കുന്നതോടെ ഇന്ത്യന്‍ വിപണികളില്‍ വന്‍ മുന്നേറ്റമാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.

75ലധികം രാജ്യങ്ങൾ പകരച്ചുങ്കത്തിൽ യുഎസുമായി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു. അതേസമയം, ചൈനയ്ക്ക് ഇളവില്ലെന്ന് മാത്രമല്ല, പകരച്ചുങ്കം 104 ശതമാനത്തിൽ നിന്ന് 125 ശതമാനമായി കൂട്ടുകയും ചെയ്തു. എന്നാൽ, മറ്റു രാജ്യങ്ങൾക്കുമേലുള്ള പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയുടെ പശ്ചാത്തലത്തിൽ യുഎസ് ഓഹരി സൂചികകൾ കുതിച്ചുയരുകയായിരുന്നു. മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ ഏർപ്പെടുത്തിയ 25% പകരച്ചുങ്കത്തിലും ഇളവില്ല.

കോവിഡനന്തരമുള്ള ഏറ്റവും വലിയ തകർച്ചയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഇപ്പോൾ യുഎസ് ഓഹരികൾ വൻ തിരിച്ചുകയറ്റം നടത്തിയിരിക്കുന്നത്. ഡൗ കഴിഞ്ഞ 4 ദിവസത്തിനിടെ 4,500ലേറെ പോയിന്റ് തകർന്നടിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ നിന്നും കമ്പനികളുടെ വിപണിമൂല്യത്തിൽ നിന്നും കൊഴിഞ്ഞുപോയത് ബില്യനും ട്രില്യനും കണക്കിന് ഡോളറുമായിരുന്നു.

യുഎസ് ഓഹരികളുടെ തളർച്ച ആഗോളതലത്തിൽ ആഞ്ഞടിച്ചതിനെ തുടർന്ന് യൂറോപ്യൻ, ഏഷ്യൻ ഓഹരി വിപണികളും ഇന്ത്യയുടെ സെൻസെക്സും നിഫ്റ്റിയുമെല്ലാം നേരിട്ടതും കനത്ത വൽപന സമ്മർദമായിരുന്നു. യുഎസിൽ ഇന്നലെ ആപ്പിൾ, എൻവിഡിയ എന്നിവ 15-19% ഓഹരിക്കുതിപ്പ് നടത്തി. ടെസ്‍ല മുന്നേറിയത് 22%.

യുഎസ് ഓഹരികളുടെ നേട്ടത്തിന്റെ കാറ്റ് ഏഷ്യൻ ഓഹരികളിലും ആഞ്ഞടിച്ചിട്ടുണ്ട്. ജാപ്പനീസ് സൂചിക നിക്കേയ് 8.65% നേട്ടത്തിലേറി. ദക്ഷിണ കൊറിയയുടെ കോസ്പി 5 ശതമാനം കുതിച്ചു. ഓസ്ട്രേലിയയുടെ എഎസ്എക്സ്200 മുന്നേറിയത് 6%.

ഇന്നലെ സെൻസെക്സ് 379.93 പോയിന്റ് (-0.51%) താഴ്ന്ന് 73,847ലും നിഫ്റ്റി 136.70 പോയിന്റ് നഷ്ടവുമായി (-0.61%) 22,399.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Summary: Will indian markets get benefit of global surge in share market on April 10.