Leading News Portal in Kerala

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി വിവാഹമോചിതയായി; തീർപ്പാക്കിയത് നാല് വർഷം മുമ്പ് ഭർത്താവ് നൽകിയ ഹർജി koodathayi serial murder jolly gets divorce from second husband


Last Updated:

ആറ് കൊലപാതകക്കേസില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹ മോചന ഹര്‍ജി നല്‍കിയത്

News18News18
News18

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ ജയില്‍വാസം അനുഭവിക്കുന്ന ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ജോളിക്കെതിരെ ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജി കോഴിക്കോട് കുടുംബ കോടതി അനുവദിച്ചു. ഇടുക്കി കട്ടപ്പന സ്വദേശിയായ ജോളിയുടെയും കോഴിക്കോട്: കൂടത്തായി സ്വദേശിയായ ഷാജുവിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്.ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു.

കൊലക്കേസില്‍ പ്രതിയായി റിമാൻഡിൽ കഴിയുന്ന ഭാര്യ ഏത് തരം ആക്രമണത്തിനും മുതിരുമെന്നും കേസില്‍ വിചാരണ നീളുകയാണെന്നും ഇത് കണക്കിലെടുത്ത് വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് അഡ്വ.മനോഹര്‍ലാല്‍ മുഖേന ഷാജു നല്‍കിയ ഹര്‍ജിയാണ് അനുവദിച്ചത്. 2021 ല്‍ നല്‍കിയ ഹര്‍ജി എതിര്‍ ഭാഗം പലതവണ കേസ് പരിഗണിച്ചപ്പോഴും ഹാജരാകാത്തതിനാല്‍ തിങ്കളാഴ്ച തീര്‍പ്പാക്കുകയായിരുന്നു. ജോളി റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയയ്ച്ചിരുന്നു. എന്നാല്‍ അവർ പ്രതികരിച്ചില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വിവാഹമോചനം.

ആറ് കൊലപാതകക്കേസില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹ മോചന ഹര്‍ജി നല്‍കിയത്. തന്റെ ആദ്യഭാര്യയേയും മകളേയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നേയും കേസില്‍ പ്രതിയാക്കാനായി വ്യാജ മൊഴി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ജോളിയുടെ ഭര്‍ത്താവ് റോയിയുടേയും ഷാജുവിന്റെ ഭാര്യ സിലിയുടേയും മരണത്തിന് ശേഷമാണ് ഷാജുവും ജോളിയും വിവാഹിതരാകുന്നത്. 2017ലായിരുന്നു വിവാഹം.

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ഷാജു താന്‍ നിപരാധിയാണെന്ന് പറഞ്ഞിരുന്നു.കേസില്‍ തന്നെ കുടുക്കാനാണ് ജോളി ശ്രമിക്കുന്നത് എന്നും താന്‍ കുറ്റം സമ്മതിച്ചുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ഷാജു പറഞ്ഞു. ജോളിയുടെ കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായി എന്നും ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും തനിക്ക് അറിയില്ലെന്നുമാണ് ഷാജു പറഞ്ഞത്. അന്വേഷണ സംഘം ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ഷാജുവിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

റോയിയുടെയും സിലിയുടെതും മരണങ്ങള്‍ ഉള്‍പ്പെടെ ഇരുവരുടേയും കുടുംബത്തില്‍ നടന്ന ആറ് മരണങ്ങളും കൊലപാതകമായിരുന്നുവെന്ന് 2019 ഒക്ടോബറില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. 2002നും 2016നും ഇടയിലായിരുന്നു കൊലപാതക പരമ്പര.

പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ പിതാവ് ടോം തോമസ്, റോയിയുടെ മാതാവ് അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, റോയിയുടെ പിതാവിന്റെ സഹോദരൻ ഷാജുവിന്റെ ഭാര്യ സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്.

ഈ മരണങ്ങളില്‍ ആരും സംശയം പ്രകടിപ്പിക്കുകയോ ജോളിയുടെ പങ്കിനെ കുറിച്ച് സംശയിക്കുകയോ ചെയ്തിരുന്നില്ല. ഷാജുവുമായുളള വിവാഹത്തിന് ശേഷം ജോളിയുടെ പേരിലേക്ക് പൊന്നാമറ്റത്തെ സ്വത്തുക്കള്‍ മാറ്റിയതോടെയാണ് സംശയം കൂടിയത്. ഇതോടെ റോയിയുടെ സഹോദരന്‍ റോജോ തോമസ് കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ആറ് പേരെയും ജോളി കൊലപ്പെടുത്തി എന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവിച്ചതെല്ലാം കൊലപാതകമാണെന്നും ജോളിയാണ് പ്രതിയെന്നും അറിയാതെയാണ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഷാജുവിന്റെ വാദം. ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ ആളോടൊപ്പം ഇനി ജീവിക്കാനാകില്ല. ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ അത് തന്റെ ജീവനു തന്നെ ഭീഷണിയാകുമെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

സര്‍ക്കാര്‍ ജീവനക്കാരനായ ഷാജുവിനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ജോളി കൊലകള്‍ നടത്തിയതെന്നും സൂചനയുണ്ട്. കൂടത്തായി കേസിലെ സാക്ഷിയും കൂടിയാണ് ഷാജു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി വിവാഹമോചിതയായി; തീർപ്പാക്കിയത് നാല് വർഷം മുമ്പ് ഭർത്താവ് നൽകിയ ഹർജി