Leading News Portal in Kerala

കുഞ്ഞിന്റെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ; ചുരുളഴിഞ്ഞത് ഫേസ്‍ബുക്ക് പ്രണയത്തിൽ പിറന്ന രണ്ട് കുഞ്ഞുങ്ങളുടെ മരണം| how a few bones unfolded a facebook love two neonatal murders


ഫേസ്ബുക്കിൽ പിറന്ന കുഞ്ഞുങ്ങൾ

ഭവിന്‍ ഫെയ്സ്ബുക്ക് വഴിയാണ് വെള്ളികുളങ്ങര നൂല്‍പ്പുഴ സ്വദേശി അനീഷ (21) യെ പരിചയപ്പെടുന്നത്. പിന്നീട് മൂന്നു വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായി. ഈ രണ്ടു വര്‍ഷത്തിനിടെ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് യുവതി ജന്മം നല്‍കിയത്.

2023 ൽ ജനിച്ച ആദ്യത്തെ കുഞ്ഞ് പൊക്കിള്‍കൊടി തെറ്റിയായിരുന്നു പുറത്തെത്തിയത്. പ്രസവത്തോടെ കുഞ്ഞിന് അനക്കമില്ലായിരുന്നു എന്നാണ് അനീഷ നല്‍കിയ മൊഴി. 2024 ലെ രണ്ടാമത്തെ പ്രസവത്തിലും കുഞ്ഞ് അനക്കമില്ലാതെയാണ് പുറത്തെത്തിയതെന്ന് അനീഷ പൊലീസിനോട് പറഞ്ഞു. എന്നാൽ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഭവിന്റെ സഹായത്തോടെയായിരുന്നു ഈ കൊലപാതകം. 2023 നവംബർ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് കൊന്നത്.

പ്രസവത്തോടെ കുഞ്ഞ് കരഞ്ഞപ്പോള്‍ ശബ്ദം അയല്‍ക്കാര്‍ കേള്‍ക്കുമെന്ന പേടിയില്‍ കുഞ്ഞിനെ അനീഷ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. ഭവിന്‍ പൊലീസ് സ്റ്റേഷനിലെത്തില്‍ എത്തിച്ച അസ്ഥികകള്‍ കുഞ്ഞുങ്ങളുടേത് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. വീട്ടുകാര്‍ അറിയാതെയാണ് രണ്ടു പ്രസവവും നടന്നതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

ആദ്യ കുഞ്ഞിന്‍റെ മൃതദേഹം അനീഷയുടെ വീട്ടില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ബവിന്‍റെ വീട്ടിലാണ് അടക്കിയത്. നിമഞ്ജനം ചെയ്യാനായി സൂക്ഷിച്ച അസ്ഥിയുമായാണ് പ്രതിയായ ഭവിന്‍ ശനിയാഴ്ച അര്‍ധരാത്രിയോടെ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്.

മറഞ്ഞിരുന്ന ഗർഭം

അനീഷ വിദഗ്ധമായാണ് ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചത്. പിസിഒഡി ആയതിനാല്‍ ഇടയ്ക്ക് വണ്ണം വെയ്ക്കുന്നതാണെന്നാണ് അനീഷ അമ്മയോട് പറ‍ഞ്ഞത്. വീട്ടുകാര്‍ ഗര്‍ഭിണിയാമെന്ന വിവരം അറിയാത്തതിന് കാരണവും ഇതുതന്നെ.

ഗര്‍ഭം മറയ്ക്കാന്‍ അയഞ്ഞ വസ്ത്രമാണ് ഈ സമയത്ത് അനീഷ ധരിച്ചിരുന്നത്. രണ്ടു ഗർഭകാലവും മറച്ചു പിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. വയറിൽ തുണിക്കെട്ടി ഗര്‍ഭാവസ്ഥ മറച്ചുവയ്ക്കുകയായിരുന്നു പ്രതി ചെയ്തത്. ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിച്ച അനീഷ യൂട്യൂബ് നോക്കിയാണ് സ്വന്തം പ്രസവം നടത്തിയത്. ശുചിമുറിയിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നാലെ മുഖത്ത് അമര്‍ത്തി കുഞ്ഞുങ്ങളുടെ മരണം ഉറപ്പുവരുത്തി.

പൊലീസ് നടത്തിയ പരിശോധനയില്‍ ആദ്യത്തെ കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നും രണ്ടാമത്തേത് കൊലപാതകമെന്നും കണ്ടെത്തി.

അസ്ഥികൾ പൂക്കുമ്പോൾ

ബന്ധത്തിന്‍റെയും കുഞ്ഞുണ്ടായ വിവരങ്ങളും ഭവിന്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു. കുട്ടികളുടെ മരണത്തിന് ശേഷം കര്‍മം ചെയ്തില്ലെങ്കില്‍ മോക്ഷം കിട്ടില്ലെന്ന് കൂട്ടുകാര്‍ പറഞ്ഞിരുന്നതിനാലാണ് അനീഷയോട് അസ്ഥി തനിക്ക് തരാന്‍ ഭവിന്‍ ആവശ്യപ്പെട്ടത്.

കുഞ്ഞിന്‍റെ അസ്ഥികള്‍ തനിക്ക് കൊണ്ടുവന്ന് തരാന്‍ ഭവിന്‍ കാമുകിയായ അനീഷയോട് ആവശ്യപ്പെടുകയായിരുന്നു.

അനീഷ തന്‍റെ സ്കൂട്ടറില്‍ ബവിന് അസ്ഥി എത്തിച്ചു നല്‍കുകയായിരുന്നു. എന്നാൽ തന്നില്‍ നിന്ന് അകന്നാല്‍ തെളിവുണ്ടാക്കാന്‍ ഭവിന്‍ ബോധപൂര്‍വം ഇങ്ങനെ ചെയ്തതാണ് എന്ന് പൊലീസ് വ്യക്തമാക്കി.

വില്ലനായ രണ്ടാമത്തെ ഫോൺ

ഭവിന്‍റെ ശല്യം കാരണം താൻ അകന്നു എന്നാണ് അനിഷ പൊലീസിനോട് പറഞ്ഞത്. ഭവിന്‍ അറിയാതെ അനീഷ മറ്റൊരു ഫോണ്‍ ഉപയോഗിച്ചിരുന്നു. എന്നാൽ 2025 ജനുവരിയിൽ ഭവിന്‍ ഇക്കാര്യം അറിഞ്ഞു.തന്നെ ഉപേക്ഷിച്ച് അനീഷ മറ്റൊരു ബന്ധത്തിലേക്ക് പോകുന്നതില്‍ ബവിന് എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും പതിവായി.

ഭവിനുമായുള്ള പ്രണയം അറിയമായിരുന്നുവെന്നും കല്യാണം നടത്താന്‍ താല്‍പര്യമില്ലായിരുന്നതായും അമ്മ പറഞ്ഞു. ‘വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭവിന്‍ പലതവണ വീട്ടിലെത്തി ശല്യപ്പെടുത്തിയിരുന്നു. നാലു കൊല്ലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് അറിഞ്ഞത്. ഈയിടെയാണ് പ്രണയകാര്യം ഞാനറിഞ്ഞത്’ എന്നും അമ്മ വ്യക്തമാക്കി.

രാത്രി 11.30 ഓടെ അനീഷയെ വിളിച്ചപ്പോള്‍ കിട്ടിയില്ലെന്നതാണ് ഭവിനെ ചൊടിപ്പിച്ചത്. മദ്യപിച്ച ഭവിന്‍ ‘എന്നേ തേച്ചതിന് ശേഷം നീ ജീവിക്കേണ്ട’ എന്നു പറഞ്ഞ് കൊലപാതക വിവരങ്ങള്‍ പൊലീസില്‍ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

പിന്നാലെ ഭവിന്‍റെ ബന്ധുക്കളെ ബന്ധപ്പെടാന്‍ അനീഷ ശ്രമിച്ചെങ്കിലും രാത്രിയായതിനാല്‍ സാധിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതിന് ശേഷമാണ് 12.30 ഓടെ ഭവിന്‍ അസ്ഥിയുമായി പുതുക്കാട് സ്റ്റേഷനിലേക്ക് എത്തിയത്. രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

കുഞ്ഞിന്റെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ; ചുരുളഴിഞ്ഞത് ഫേസ്‍ബുക്ക് പ്രണയത്തിൽ പിറന്ന രണ്ട് കുഞ്ഞുങ്ങളുടെ മരണം