‘നടന്നത് താലിബാനിസം’; റസീനയുടെ മരണം തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരത ബോധ്യപ്പെടുത്തുന്ന സംഭവം; പി കെ ശ്രീമതി|Kannur Raseena s death is Talibanism it demonstrates the horror of terrorist activity cpm leader PK Sreemathy
Last Updated:
ഭർത്താവല്ലാത്ത ഒരാളോട് ഒരു മുസ്ലീം സ്ത്രീ സംസാരിക്കാൻ പാടില്ല എന്ന ചിലരുടെ ചിന്താഗതി താലിബാനിസമാണ്
കണ്ണൂർ കായലോട് എസ്‍ഡിപിഐ പ്രവർത്തകർ ഉൾപ്പെട്ട സദാചാരഗുണ്ടാ ആക്രമണത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തത് തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരത കൃത്യമായി ബോധ്യപ്പെടുത്തുന്ന സംഭവമാണെന്ന് അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി. ആത്മഹത്യ എന്ന പേര് പറയാമെങ്കിലും ഒരുതരത്തിൽ നടന്നത് ആൾക്കൂട്ട കൊലപാതകമാണെന്നും ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.
അതിഭീകരമായ മാനസിക പീഡനമാണ് യുവതിക്കുനേരെ നടന്നത്. ഭർത്താവല്ലാത്ത ഒരാളോട് ഒരു മുസ്ലീം സ്ത്രീ സംസാരിക്കാൻ പാടില്ല എന്ന ചിലരുടെ ചിന്താഗതി താലിബാനിസമാണ്. അരാജകത്വത്തിലേക്ക് പോകുന്നത് ആർക്കും യോജിക്കാനാകില്ല. സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
ഇത്തരം ഭീകര, വർഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചേ പറ്റൂ. കേരളത്തിന്റെ മണ്ണിൽ ഇത് വിലപ്പോവില്ലെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു. ഞായറാഴ്ച കായലോട് അച്ചങ്കര പള്ളിക്കുസമീപം റസീന മൻസിലിൽ റസീന (40) മയ്യിൽ സ്വദേശിയായ സുഹൃത്തുമായി സംസാരിക്കുമ്പോഴാണ് അഞ്ചംഗ സദാചാരഗുണ്ടാസംഘം എത്തിയത്.
യുവാവിനെ ചോദ്യംചെയ്യുകയും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി മർദിക്കുകയും ചെയ്തു. മൊബൈൽഫോണും ടാബും പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണവുമുണ്ടായി. ഇതിന്റെ മനോവിഷമത്തിൽ ചൊവ്വാഴ്ച രാവിലെയാണ് റസീന വീട്ടിൽ തൂങ്ങിമരിച്ചത്.
സംഭവത്തിൽ എസ്‌ഡിപിഐക്കാരായ മൂന്നുപ്രതികൾ കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. വിവരശേഖരണത്തിനായി യുവതിയുടെ സുഹൃത്തിന്റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും നേരിൽ കാണാനോ ഫോണിൽ ബന്ധപ്പെടാനോ കഴിഞ്ഞില്ല.
റസീനയുടെ വസ്ത്രത്തിനുള്ളിൽനിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കായലോട് പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെവളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് (24) എന്നീ എസ്‌ഡിപിഐ പ്രവർത്തകരെ അറസ്റ്റുചെയ്തത്. ഇവർ റിമാൻഡിലാണ്.
June 20, 2025 5:08 PM IST
‘നടന്നത് താലിബാനിസം’; റസീനയുടെ മരണം തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരത ബോധ്യപ്പെടുത്തുന്ന സംഭവം; പി കെ ശ്രീമതി