കാസർഗോഡ് യുവതിയെ വാട്‌സ്ആപ്പിലൂടെ അബുദാബിയിൽ നിന്ന് മുത്തലാഖ് ചൊല്ലിയതിന് കേസെടുത്തു|uttering triple talaq to wife from Abu Dhabi via WhatsApp case registered in kasaragod
Last Updated:
2018 മാർച്ച് 18ന് ആണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്
കാസർഗോഡ് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. സംഭവത്തിൽ ദേലംപാടി സ്വദേശിനി ഖദീജത്ത് ഷമീമയുടെ പരാതിയിൽ ഭർത്താവ് ബെളിഞ്ച, സ്വദേശി ബി. ലത്തീഫിനെതിരെ ആദൂർ പൊലീസ് കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചതിനും കേസുണ്ട്.
ദേലംപാടി അൽമദീന ഹൗസിലെ അബ്ദുള്ളയുടെ മകൾ ഖദീജത്ത് ഷമീമയെയാണ് ഭർത്താവ് ഫോണിലൂടെ മൂന്നുതവണ മുത്തലാഖ് ചൊല്ലിയത്. സംഭവത്തിൽ ഭർത്താവ് ബെളിഞ്ച, കടമ്പുഹൗസിലെ ബി. ലത്തീഫിനെതിരെ ആദൂർ പൊലീസ് കേസെടുത്തു.
2018 മാർച്ച് 18ന് ആണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് 25 പവൻ സ്വർണ്ണം നൽകിയിരുന്നു. പിന്നീട് കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്നു ആദൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 85, മുസ്ലിം വുമൺ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓഫ് മാരേജിലെ 3 , 4 വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
ജൂൺ 13ന് രാത്രി 11.30 മണിക്ക് ഭർത്താവ് അബൂദാബിയിൽ നിന്നു വാട്‌സ്ആപ്പിലൂടെ ശബ്ദസന്ദേശം വഴി മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയതിന് ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ നേരത്തെ കല്ലൂരാവി സ്വദേശിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. മുത്തലാഖ് നിരോധന നിയമം നിലവിൽ വന്നതിനുശേഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസ് ആയിരുന്നു അത്.
Kasaragod,Kerala
June 16, 2025 12:23 PM IST