രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ എന്‍എസ്എസിന്റെ പരാതിയില്‍ കേസ്| Case filed against deputy tahsildar for insulting malayali nurse on NSS complaint
Last Updated:
ഭാരതീയ ന്യായ സംഹിത 153 എ പ്രകാരം ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസ്
പ്രഭാകരൻ കരിച്ചേരിയുടെ പരാതിയിലാണ് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 153 എ പ്രകാരം ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസ്.
രഞ്ജിതയെ തൊഴിൽപരമായും ജാതീയമായും അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ കമന്റുകളിട്ട പവിത്രനെ നേരത്തെ സര്‍ക്കാർ സസ്പെൻഡ‍് ചെയ്തിരുന്നു. കാസർഗോഡ് കാഞ്ഞങ്ങാട് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. റവന്യൂമന്ത്രി കെ രാജൻ ഇടപെട്ടാണ് മുതിർന്ന റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടി വന്നത്.
നാടാകെ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴായിരുന്നു ദുരന്തത്തിൽ ജീവൻപൊലിഞ്ഞ മലയാളി യുവതിയെ ഫേസ്ബുക്ക് വഴി ഇയാൾ പരസ്യമായി അപമാനിച്ചത്. അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ കമന്റുകൾ. രഞ്ജിതയെ ജാതീയമായും അധിക്ഷേപിക്കുന്നുണ്ട്.
വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ അശ്ലീല കമന്റിട്ടത്. അപകടം നടന്ന് നിമിഷങ്ങൾക്കകമായിരുന്നു ഇത്. മരിച്ച സ്ത്രീയുടെ തൊഴിലിനെയും സമുദായത്തെയും കുറിച്ച് മ്ലേച്ഛമായ ഭാഷയിലായിരുന്നു ഇയാൾ കമന്റുകളിട്ടത്.
പോസ്റ്റ് വിവാദമായതോടെ മാപ്പപേക്ഷിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇയാൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. വിമാനാപകടത്തിനുശേഷം മരിച്ചവരെ തിരിച്ചറിഞ്ഞ് മലയാളികൾ ഉണ്ടെന്നറിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ ഇട്ട ഒരു പോസ്റ്റിന് പോസ്റ്റിലാണ് ഇയാൾ അശ്ലീല കമന്റിട്ടത്. വിമർശനങ്ങൾ ഉയർന്നതോടെ പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്. പലരും മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ടാഗ് ചെയ്തു കൊണ്ട് സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചിരുന്നു.
9 മാസം മുൻപ് മുൻ മന്ത്രിയും എംഎല്‍എയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിന് പവിത്രനെ സസ്പെൻഡ് ചെയ്തിരുന്നു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാറായിരിക്കെ കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇത്.
Kasaragod,Kasaragod,Kerala
June 13, 2025 2:37 PM IST