ട്യൂഷന് പോയി മടങ്ങിവരുമ്പോൾ തട്ടിക്കൊണ്ടുപോയ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ|Burnt body of 13-year-old kidnapped on his way back from tuition in bengaluru | Crime
Last Updated:
കുട്ടിയെ വിട്ടയയ്ക്കാൻ 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു അജ്ഞാത നമ്പറിൽ നിന്ന് മാതാപിതാക്കൾക്ക് ഒരു കോൾ ലഭിച്ചു
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ തട്ടിക്കൊണ്ടുപോയ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ജൂലൈ 31 വ്യാഴാഴ്ചയാണ് സംഭവം. ബെംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്തു നിന്നാണ് നിഷ്ചിത് എന്ന പതിമൂന്നുകാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ നിശ്ചിത് അരക്കെരെയിലെ ശാന്തിനികേതൻ ലേഔട്ടിലാണ് താമസിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് നിഷ്ചിതിനെ കാണാതാകുന്നത്. സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് പിതാവ് ജെ സി അചിത്.
കുട്ടി പ്രതീക്ഷിച്ച സമയത്ത് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അചിത് ഹുളിമാവു പോലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകി. വൈകുന്നേരം 5 മണിക്ക് ട്യൂഷൻ ക്ലാസിൽപോയ നിഷ്ചിത് 7:30 ഓടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ ട്യൂഷൻ അധ്യാപകനെ ബന്ധപ്പെട്ടു.
അദ്ദേഹം കുട്ടി പതിവ് സമയത്ത് പോയതായും സ്ഥിരീകരിച്ചു. പരാതിയെത്തുടർന്ന് തിരച്ചിലിനൊടുവിൽ പ്രോമിലി പാർക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടിയുടെ സൈക്കിൾ കുടുംബം കണ്ടെത്തി. താമസിയാതെ, കുട്ടിയെ വിട്ടയയ്ക്കാൻ 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു അജ്ഞാത നമ്പറിൽ നിന്ന് മാതാപിതാക്കൾക്ക് ഒരു കോൾ ലഭിച്ചു.
സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയതായി തട്ടിക്കൊണ്ടുപോയവർക്ക് പിടികിട്ടിയതോടെയാണ് അവർ നിഷിതിനെ കൊലപ്പെടുത്തിയത്. ബന്നാർഘട്ടയിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്താണ് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. എസ്പി സികെ ബാബ പ്രസ്താവനയിൽ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇരയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗുരുമൂർത്തി, സഹായി ഗോപികൃഷ്ണ എന്നിവരെ പോലീസ് കണ്ടെത്തി.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, പുലർച്ചെ ഒരു മണിയോടെ പോലീസ് പ്രതികളെ പിടികൂടാൻ ശ്രമിച്ചപ്പോൾ, ഇരുവരും അവരെ ആക്രമിക്കാൻ ശ്രമിച്ചു, തുടർന്ന് സ്വയം പ്രതിരോധത്തിനായി പോലീസ് അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് പ്രതികളുടെയും കാലുകൾക്ക് പരിക്കേറ്റിട്ടുണ്ട്, അവർ ഇപ്പോൾ ചികിത്സയിലാണ്.
August 01, 2025 12:29 PM IST