കൂട്ടുകാരന്റെ അമ്മയെ മോശമായി പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ബൈക്കിലെത്തി വാളുകൊണ്ട് വെട്ടി|young man attacked with sword in thiruvananthapuram accused arrest | Crime
Last Updated:
രാത്രി ബൈക്കിലെത്തിയ പ്രതികൾ വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി തലയിൽ വെട്ടുകയായിരുന്നു
തിരുവനന്തപുരം: കൂട്ടുകാരന്റെ അമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ വാളുകൊണ്ട് തലയില്‍ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പാപ്പാന്‍ചാണി ചരുവിള പുത്തന്‍വീട്ടില്‍ സൂരജിനെ (24) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മേയ് 11-ന് രാത്രി 9.50-നു തിരുവല്ലത്ത് വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവല്ലം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസിൽ അറസ്റ്റിലായ പ്രതിയുടെ അയല്‍വാസിയായ ബിബിൻ (29) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. കൃത്യം നടന്ന സമയം പ്രതിയോടൊപ്പമായുണ്ടായിരുന്ന തിരുവല്ലം സ്വദേശി രഞ്ജിത്തിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വീടിന് സമീപം ബൈക്ക് റേസിങ് നടത്തിയതും സുഹൃത്തിന്റെ അമ്മയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
സംഭവം നടന്ന ദിവസം രാത്രി ബൈക്കിലെത്തിയ പ്രതികൾ വീട്ടിലേക്ക് പോകുകയായിരുന്ന ബിബിനെ തടഞ്ഞുനിർത്തി വാളുപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. തറയില്‍വീണ ബിബിനെ പ്രതികള്‍ ചവിട്ടിയും പരിക്കേല്‍പ്പിച്ചു. യുവാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
അതേസമയം, ആൾക്കൂട്ടം പിരിഞ്ഞ ശേഷം വീണ്ടും തിരിച്ചെത്തിയ പ്രതികൾ ബിബിന്റെ വീടിനുനേരെ ബിയര്‍ കുപ്പികളും തടിക്കഷണങ്ങളും എറിഞ്ഞ് പ്രകോപനമുണ്ടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിരുവല്ലം എസ്.എച്ച്.ഒ ജെ. പ്രദീപ്, എസ്.ഐ. സി.കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 05, 2025 7:58 AM IST