കാസർഗോഡ് സ്കൂൾ വിദ്യാർത്ഥിയെ 14 പേർ പീഡിപ്പിച്ചു; രാഷ്ട്രീയ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിൽ| political leaders government officer among 14 accused who raped minor boy in kasargod | Crime
Last Updated:
കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചവരുടെ പട്ടികയിലുണ്ട്
കാസർഗോഡ് ചന്തേരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ 14 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കി. കുട്ടിയെ വലയിലാക്കിയത് ഡേറ്റിങ് ആപ്പ് ഇടപാടിലൂടെയെന്നാണ് സംശയം. സർക്കാർ ഉദ്യോഗസ്ഥനും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമടക്കം പ്രതി പട്ടികയിലുണ്ട്. ഗേ ഡേറ്റിംഗ് ആപ്പ് പ്രതികളിൽ ചിലർ ഉപയോഗിച്ചതായാണ് സൂചന. സംഭവത്തിൽ വ്യാപകമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സംഭവത്തിൽ ആറ് പേര് ചന്തേര പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പലപ്പോഴായി പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് സ്കൂൾ വിദ്യാർത്ഥിയായ കുട്ടിയുടെ പരാതി. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ ഉള്ള 14 പേരാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ എട്ട് പ്രതികളിൽ 6 പേർ കസ്റ്റഡിയിലുണ്ട്. നീലേശ്വരം, ചീമേനി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വീതമാണ് പ്രതികൾ. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്കും കേസ് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.
കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചവരുടെ പട്ടികയിലുണ്ട്. പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഇതിൽ പലരും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി ചന്തേര സി ഐ കെ പ്രശാന്ത്, വെള്ളരിക്കുണ്ട് സി ഐ കെ പി സതീഷ്, ചീമേനി സിഐ മുകുന്ദൻ, നീലേശ്വരം സിഐ എന്നിവരെ ഉൾപ്പെടുത്തി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ഗേ ഡേറ്റിംഗ് ആപ്പും പ്രതികളിൽ ചിലർ ഉപയോഗിച്ചിരുന്നതായാണ് സൂചന. ഇതുവഴി കുട്ടിയുടെ വിവരങ്ങൾ കൈമാറിയിരുന്നതായും പൊലീസ് സംശയിക്കുന്നു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Kasaragod,Kasaragod,Kerala
September 16, 2025 7:07 AM IST
കാസർഗോഡ് സ്കൂൾ വിദ്യാർത്ഥിയെ 14 പേർ പീഡിപ്പിച്ചു; രാഷ്ട്രീയ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിൽ
