പിണങ്ങി കഴിയുന്ന ഭാര്യയെ കാണാൻ 175 കി.മീ യാത്ര; വാക്കുതര്‍ക്കത്തിനിടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ|Man Travels 175 Km To Reconcile With Estranged Wife Slit Her Throat In Public | Crime
Last Updated:
പൊതുവഴിയിൽ വെച്ച് പ്രതി ഭാര്യയുടെ കഴുത്തറക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു
ഒഡീഷ: ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ കാണാൻ 175 കിലോമീറ്റർ യാത്ര ചെയ്തെത്തിയ യുവാവ് പൊതുവഴിയിൽ വെച്ച് ഭാര്യയുടെ കഴുത്തറുത്ത് പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. ഒഡീഷയിലെ ബാലാസോറിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഷെയ്ഖ് അംജദ് എന്ന യുവാവാണ് കട്ടക്കിൽ നിന്ന് ബാലാസോർ വരെ യാത്ര ചെയ്തെത്തിയതെന്ന് പോലീസ് അറിയിച്ചു. ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് ഭാര്യയോടൊപ്പം ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞാണ് യുവാവ് എത്തിയത്. അതേസമയം, പൊതുവഴിയിൽ വെച്ച് ഇയാൾ ഭാര്യയുടെ കഴുത്തറക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ തുടക്കത്തിൽ ഭാര്യയുമായി സമാധാനപരമായി സംസാരിക്കുന്ന അംജദിനെയാണ് കാണുന്നത്. എന്നാൽ, സംസാരത്തിനൊടുവിൽ ഇയാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നു. മുഖത്തും മുടിയിലും പിടിച്ച് വലിച്ച ശേഷം കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് യുവാവ് ഭാര്യയുടെ കഴുത്തറുക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്.
ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പരിക്കേറ്റ യുവതിയെ ഉടൻതന്നെ കട്ടക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Odisha (Orissa)
September 21, 2025 8:13 AM IST
പിണങ്ങി കഴിയുന്ന ഭാര്യയെ കാണാൻ 175 കി.മീ യാത്ര; വാക്കുതര്‍ക്കത്തിനിടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
