Last Updated:
സംഭവത്തിൽ മകളെ കാണാനില്ലെന്ന മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസും ഉസ്താദിനെ കാൺമാനില്ലെന്ന ഭാര്യയുടെ പരാതിയിൽ വിദ്യാനഗർ പോലീസും കേസെടുത്തിരുന്നു
കാസർഗോഡ് 19 കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ. വിശദമായ മൊഴി രേഖപ്പെടുത്തിയ പെൺകുട്ടിയെ പോലീസ് മഹിളാ മന്ദിരത്തിലേക്ക് മാറ്റി. മന്ത്രവാദിയായ വിദ്യാനഗർ കൊല്ലം കാനയിലെ അബ്ദുൽ റഷീദിനെയും യുവതിയെയും ഹോസ്ദുർഗ് പോലീസ് കർണാടക, വിരാജ് പേട്ടയിൽ നിന്നാണ് കണ്ടെത്തിയത്.
സംഭവത്തിൽ മകളെ കാണാനില്ലെന്ന മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസും ഉസ്താദിനെ കാൺമാനില്ലെന്ന ഭാര്യയുടെ പരാതിയിൽ വിദ്യാനഗർ പോലീസും കേസെടുത്തിരുന്നു. പെൺകുട്ടിയുടെ മാതാവിൻ്റെ അസുഖം ഭേദപ്പെടുത്താനെന്ന പേരിൽ മന്ത്രവാദ ചികിത്സയ്ക്ക് എത്തിയ ഇയാൾ കഴിഞ്ഞമാസം 22നാണ് യുവതിയുമായി കടന്ന് കളഞ്ഞത്.
കോളേജിലേയ്ക്ക് പോയ പെൺകുട്ടിയെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് മാതാവ് ഹൊസ്‌ദുർഗ്ഗ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി അബ്ദുൽ റഷീദിനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്. കർണാടകയിലെ ചിന്താമണിയിലേക്കാണ് ആദ്യം പോയത്. പിന്നീട് ഏർവാടി, പാലക്കാട്, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിൽ കറങ്ങിയ ഇവർ ഇരിട്ടിയിൽ എത്തി.
ഈ സമയത്ത് പോലീസ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇരുവരെയും വിരാജ്പേട്ടയിൽ നിന്നും പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. വിരാജ്പേട്ട പെട്രോൾ പമ്പിന് സമീപം കാർ നിർത്തിയിട്ട നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്. വിശദമായി ചോദ്യംചെയ്ത പെൺകുട്ടിയെ പരവനടുക്കം മഹിളാ മന്ദിരത്തിലേക്ക് മാറ്റി. സ്വന്തം ഇഷ്ടപ്രകാരമാണ് ഉസ്താദിനൊപ്പം പോയതെന്നാണ് പെൺകുട്ടിയുടെ മൊഴി.
അതേസമയം മന്ത്രവാദത്തിന്റെ പേരിൽ അബ്ദുൽ റഷീദിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Kasaragod,Kasaragod,Kerala
October 01, 2025 11:32 AM IST
