Leading News Portal in Kerala

മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ | How the CPM Councillor was arrested in the theft case in kannur | Crime


Last Updated:

അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി

News18News18
News18

കൂത്തുപറമ്പ്: വയോധികയുടെ സ്വർണമാല കവർന്ന കേസിൽ സി.പി.എം. കൗൺസിലറെ പിടികൂടാൻ പൊലീസിന് സഹായകമായത് മോഷണത്തിന് ഉപയോഗിച്ച നീല സ്കൂട്ടർ. കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാർഡ് കൗൺസിലറും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ പി.പി. രാജേഷാണ് ഇന്ന് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി. ജാനകിയുടെ (77) ഒന്നേകാൽ പവന്റെ സ്വർണമാലയാണ് കവർന്നത്. വീടിന് സമീപത്ത് മീൻ മുറിക്കുകയായിരുന്ന ജാനകിയുടെ പിന്നിലൂടെയെത്തിയാണ് മോഷ്ടാവ് മാല പൊട്ടിച്ചത്. പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം മാത്രമാണ് ജാനകിക്ക് കിട്ടിയത്.

നമ്പർ മറച്ച നിലയിലുള്ള നീല സ്കൂട്ടറിലാണ് കോട്ടും ഹെൽമറ്റും ധരിച്ച് രാജേഷ് മോഷണത്തിനെത്തിയത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതി മുഖം മറച്ചിരുന്നതിനാൽ പൊലീസ് നീല സ്കൂട്ടർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

സംഭവത്തിനുശേഷവും രാജേഷ് നാട്ടിൽ പതിവുപോലെ പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ടവർ ലൊക്കേഷനും വിശദമായി പരിശോധിച്ച പൊലീസ് രാജേഷിലേക്ക് എത്തുകയായിരുന്നു. ഇയാൾ ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് പിടികൂടിയത്. പ്രതിയിൽനിന്ന് മാല കണ്ടെടുക്കുകയും ചെയ്തു. സിറ്റി പോലീസ് കമ്മിഷണർ പി. നിഥിൻ രാജിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ രാജേഷ് പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിച്ചതിനാലാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് അറിയിച്ചു.