Leading News Portal in Kerala

‘നിനക്കു വേണ്ടിയാണ് ഭാര്യയെ കൊന്നത്’; ബെംഗളൂരുവില്‍ അറസ്റ്റിലായ ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന കുറ്റസമ്മതം | Texts to multiple women reveal bengaluru doctor’s chilling confession | Crime


Last Updated:

വിവാഹിതനായിരിക്കെ തന്നെ ഇയാൾ നിരവധി സ്ത്രീകളുമായി ഓൺലൈനായി ബന്ധം വളർത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു

News18
News18

ഭാര്യയെ അനസ്തീഷ്യ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഡോ. മഹേന്ദ്ര റെഡ്ഡി ജി.എസിന്റെ ഞെട്ടിപ്പിക്കുന്ന കുറ്റസമ്മതം പുറത്ത്. ഇയാൾ ബന്ധം പുലർത്തിയിരുന്ന നിരവധി സ്ത്രീകൾക്കയച്ച സന്ദേശത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞിരിക്കുന്നത്. ”നിനക്ക് വേണ്ടിയാണ് എന്റെ ഭാര്യയെ കൊന്നത്” എന്ന സന്ദേശമാണ് പല സ്ത്രീകൾക്കായി ഇയാൾ അയച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി താൻ ബന്ധം പുലർത്തിയിരുന്ന നാലോ അഞ്ചോ സ്ത്രീകൾക്കെങ്കിലും ഇയാൾ ഈ സന്ദേശം അയച്ചതായി ബെംഗളൂരു പോലീസ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തുന്നതിന് മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ ബന്ധം മരണത്തിന് ശേഷവും തുടർന്നിരുന്നതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ഇയാൾ സ്ത്രീകൾക്ക് നിരന്തരവും ഇടവിട്ടും സന്ദേശങ്ങൾ അയച്ചിരുന്നതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ഡോക്ടർമാരുമായും മറ്റ് നിരവധി സ്ത്രീകളുമായും റെഡ്ഡി സോഷ്യൽ മീഡിയ വഴിയും മെസേജിംഗ് ആപ്പുകൾ വഴിയും ബന്ധപ്പെട്ടിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തന്റെ പ്രണയം തെളിയിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയതായി ഇയാൾ വീമ്പിളക്കുകയും ഡിജിറ്റൽ പേയ്‌മെന്റ് നടത്തുന്ന പ്ലാറ്റ്‌ഫോം വഴി അത്തരം സന്ദേശം അയക്കുകയും ചെയ്തു. മുമ്പ് ഇയാളെ ബ്ലോക്ക് ചെയ്തിരുന്നതായി ഒരു സ്ത്രീ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മാസങ്ങൾക്ക് ശേഷം താൻ ഒരു കാർ അപകടത്തിൽ മരിച്ചതായും അവർക്കു വേണ്ടി മരണത്തിൽ നിന്ന് ”തിരിച്ചുവന്നതായും” അവകാശപ്പെട്ട് മറ്റൊരു വ്യാജ സന്ദേശം അയച്ചതായും അവർ കൂട്ടിച്ചേർത്തു.

വിവാഹിതനായിരിക്കെ തന്നെ ഇയാൾ നിരവധി സ്ത്രീകളുമായി ഓൺലൈനായി ബന്ധം വളർത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. ഏപ്രിൽ 24നാണ് ഇയാളുടെ ഭാര്യ ഡോ. കൃതിക റെഡ്ഡിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഡിജിറ്റൽ തെളിവുകളും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തുകയും തുടർന്നു നടത്തിയ അന്വേഷണം ഡോ. റെഡ്ഡിയിൽ എത്തുകയുമായിരുന്നു.

കൃതികയിൽ ഇയാൾ കൂടിയ അളവിൽ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചതായി പോലീസ് ആരോപിച്ചു. ഒക്ടോബർ മധ്യത്തിൽ ഉഡുപ്പി ജില്ലയിലെ മണിപ്പാലിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു. ഇയാളുടെ ഡിജിറ്റൽ ഇടപാടുകളെക്കുറിച്ചും മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഈ ഉപകരണങ്ങൾ നിർണായകമാണ് കരുതുന്നു.

ഡോ. കൃതികയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം മുതൽ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് അവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ”പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് ഞങ്ങൾ നിർബന്ധിച്ചു. എന്നാൽ അവളുടെ ശരീരം കീറിമുറിക്കുന്നത് കാണാൻ തനിക്ക് കഴിയില്ലെന്ന് പറഞ്ഞ് ഡോ. റെഡ്ഡി വൈകാരികമായ ഒരു നാടകം കളിച്ചു,” കൃതികയുടെ സഹോദരി ഡോ. നിഖിത പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിക്കാൻ ഡോ.കൃതികയ്ക്ക് പദ്ധതിയുണ്ടായിരുന്നതായും അത് പ്രതി എതിർത്തിരുന്നതായും ഡോ. നിഖിത പറഞ്ഞതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു. ”പാവപ്പെട്ട രോഗികളെ സഹായിക്കാൻ ഒരു ചെറിയ ക്ലിനിക്ക് തുറക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. എന്നാൽ അയാൾ ഒരിക്കലും അവളെ പിന്തുണച്ചില്ല. അവരുടെ വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ പോലും അയാൾ സമ്മതിച്ചില്ല,” നിഖിത പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

‘നിനക്കു വേണ്ടിയാണ് ഭാര്യയെ കൊന്നത്’; ബെംഗളൂരുവില്‍ അറസ്റ്റിലായ ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന കുറ്റസമ്മതം