കർണാടകത്തിലെ ജയിലിൽ ഐഎസ് റിക്രൂട്ടർ ഫോൺ നോക്കുന്നു; 18 ലേറെ ബലാത്സംഗകേസ് പ്രതിക്ക് 3 മൊബൈലും ടിവിയും|Security Breach at Bengaluru’s Parappana Agrahara Jail Videos Show ISIS Recruiter, Serial Killer Using Mobile Phones | Crime
Last Updated:
സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു
കർണാടക: ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വൻ സുരക്ഷാ വീഴ്ച. ഐഎസ് റിക്രൂട്ടർ ഉൾപ്പെടെയുള്ള തടവുകാർ ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെയും ടെലിവിഷൻ കാണുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ വൈറലായതിനുപിന്നാലെ സംഭവത്തിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു.
ഐഎസ് റിക്രൂട്ടറെന്ന് ആരോപിക്കപ്പെടുന്ന സുഹൈബ് ഹമീദ് ഷക്കീൽ മാന്ന ഫോണിൽ സംസാരിക്കുന്നതും ചായ കുടിക്കുന്നതും ഒരു വീഡിയോയിൽ കാണാം. കൂടാതെ അടുത്തായി ഒരു ടിവിയോ റേഡിയോയോ പ്രവർത്തിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) റിപ്പോർട്ട് പ്രകാരം, ഖുർആൻ സർക്കിൾ ഗ്രൂപ്പ് വഴി മുസ്ലീം യുവാക്കളെ മൗലികവൽക്കരിച്ച് സിറിയയിലേക്ക് റിക്രൂട്ട് ചെയ്ത കേസിലെ പ്രതിയാണ് സുഹൈബ്. സിറിയയിലെ അതിക്രമങ്ങൾ ചിത്രീകരിക്കുന്ന വീഡിയോകൾ കാണിച്ചാണ് ഇയാൾ യുവാക്കളെ ആകർഷിച്ചതെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു.
ബലാത്സംഗ-കൊലപാതക കേസുകളിൽ പ്രതിയായ ഉമേഷ് റെഡ്ഢി രണ്ട് ആൻഡ്രോയിഡ് ഫോണുകളും ഒരു കീപാഡ് മൊബൈലും ഉപയോഗിക്കുന്നതിന്റെ മറ്റൊരു ക്ലിപ്പും പുറത്തുവന്നു. ഇയാൾ തന്റെ ബാരക്കിൽ ടിവി കാണുന്നുണ്ട്. 18-ഓളം കേസുകളിൽ പ്രതിയായ റെഡ്ഢിയുടെ വധശിക്ഷ സുപ്രീം കോടതി 2022-ൽ ഇളവുകളില്ലാത്ത 30 വർഷത്തെ തടവായി കുറച്ചിരുന്നു.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ തരുൺ രാജു ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ഭക്ഷണം പാചകം ചെയ്യുകയും ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നു. ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളായ രണ്യ റാവുവിന് സ്വർണം എത്തിച്ച സ്വർണക്കടത്ത് ശൃംഖലയുടെ സൂത്രധാരനാണ് ജനീവയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ തരുൺ.
സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനൽകി. ജയിൽ ഡയറക്ടർ ജനറലിന്റെ ഉത്തരവനുസരിച്ച് എഡിജിപിപി.വി. ആനന്ദ് റെഡ്ഡി ജയിലിൽ നേരിട്ടെത്തി പരിശോധന നടത്തി. തടവുകാരെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിട്ടുണ്ട്. 2023-ലെയും 2025-ലെയും ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. മൊബൈൽ ഫോണുകൾ എങ്ങനെ ജയിലിനുള്ളിൽ എത്തി, ആരാണ് നൽകിയത്, ദൃശ്യങ്ങൾ എപ്പോഴാണ് റെക്കോർഡ് ചെയ്തത്, ആരാണ് ഇവ മാധ്യമങ്ങൾക്ക് ചോർത്തിയത് തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലാണ്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്.
November 09, 2025 11:42 AM IST
കർണാടകത്തിലെ ജയിലിൽ ഐഎസ് റിക്രൂട്ടർ ഫോൺ നോക്കുന്നു; 18 ലേറെ ബലാത്സംഗകേസ് പ്രതിക്ക് 3 മൊബൈലും ടിവിയും
