ആഡംബര ബൈക്ക് വാങ്ങാനുള്ള പണത്തിനായി മാതാപിതാക്കളെ ആക്രമിച്ച മകൻ പിതാവിന്റെ അടിയേറ്റു മരിച്ചു | Son Dies After Father’s Attack in Thiruvananthapuram | Crime
Last Updated:
തലയ്ക്ക് അടിയേറ്റ മകനെ പിതാവ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്
തിരുവനന്തപുരം: കമ്പിപ്പാരകൊണ്ട് പിതാവിന്റെ അടിയേറ്റ മകൻ മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക്(28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങുന്നതിനായി 50 ലക്ഷം രൂപയ്ക്കായി ഹൃദ്ദിക്ക് മാതാപിതാക്കളെ ആക്രമിച്ചിരുന്നു. ഇതിൽ സഹിക്കെട്ടാണ് പിതാവ് വിനയാനന്ദ് തിരിച്ച് ആക്രമിച്ചതാണ് മരണകാരണമെന്നാണ് പൊലീസ് കേസ്.
ഇക്കഴിഞ്ഞ ഒക്ടോബർ 9-ന് വഞ്ചിയൂരിലെ വീട്ടിലായിരുന്നു സംഭവം നടന്നത്. ഇതിനെ തുടർന്ന്,തലയ്ക്ക് ഗുരുതര പരുക്കേറ്റ ഹൃദ്ദിക്ക് മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. വിനയാനന്ദ് (52) പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. ഹൃദ്ദിക്ക് അച്‌ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
മകന്റെ നിർബന്ധത്തെ തുടർന്ന് അടുത്തിടെയാണ് 12 ലക്ഷം രൂപയുടെ ബൈക്ക് മാതാപിതാക്കൾ വായ്പയെടുത്ത് വാങ്ങി നൽകിയിരുന്നു. പക്ഷെ, ഒക്ടോബർ 21ന് തന്റെ ജന്മദിനത്തിന് മുൻപ് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകൾ കൂടി വാങ്ങി നൽകണമെന്ന് വാശി പിടിച്ചതാണ് അക്രമത്തിൽ കലാശിച്ചത്.
ഹൃദ്ദിക്ക് വിനയാനന്ദിനെ ആദ്യം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് അമ്മ അനുപമ പൊലീസിന് നൽകിയ മൊഴി. പിന്നാലെ തലയ്ക്ക് പിതാവിന്റെ അടികൊണ്ട് ബോധമറ്റു വീണ ഹൃദ്ദിക്കിനെ വിനയാനന്ദാണ് ആശുപത്രിയിലും എത്തിച്ചത്.
Thiruvananthapuram,Kerala
November 25, 2025 8:19 AM IST
