സാമ്പത്തിക തർക്കത്തിൽ 55-കാരൻ വെട്ടേറ്റു മരിച്ചു; സഹോദരന്റെ മക്കൾ അറസ്റ്റിൽ|55-Year-Old Man Hacked to Death Over Financial Dispute in Idukki 2 Nephews Arrested | Crime
Last Updated:
ദീർഘകാലമായുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം
ഇടുക്കി: നെടുങ്കണ്ടം ഭോജൻകമ്പനിയിൽ മധ്യവയസ്‌കനെ സഹോദരപുത്രന്മാർ കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്നാട് കോമ്പൈ സ്വദേശിയും ഭോജൻകമ്പനിയിൽ സ്ഥിരതാമസക്കാരനുമായ മുരുകേശനാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ മുരുകേശന്റെ അനുജൻ അയ്യപ്പന്റെ മക്കളായ ഭുവനേശ്വർ, വിഘ്നേശ്വർ എന്നീ ഇരട്ട സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. ദീർഘകാലമായുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മുരുകേശൻ താമസിക്കുന്ന വീട്ടിലെത്തിയ സഹോദരപുത്രന്മാർ ആസൂത്രിതമായാണ് കൃത്യം നിർവഹിച്ചത്. ഒരാൾ മുരുകേശനെ ബലമായി പിടിച്ചുനിർത്തുകയും മറ്റേയാൾ കഴുത്തറുക്കുകയുമായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് മുരുകേശനും ഒരു കൊച്ചുകുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൃത്യത്തിന് ശേഷം പ്രതികൾ ഈ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കൊലപാതകം നടത്തിയ ശേഷം പ്രതികളിൽ ഒരാളായ ഭുവനേശ്വർ സമീപത്തെ കടയിൽ കയറി സിഗരറ്റ് വാങ്ങുകയും, കൊല്ലപ്പെട്ട മുരുകേശന്റെ ഫോൺ ഉപയോഗിച്ച് തങ്ങൾ കൊലപാതകം നടത്തിയ വിവരം ബന്ധുക്കളെ വിളിച്ചറിയിക്കുകയും ചെയ്തു. സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിപ്പോയ പ്രതികളെ നാട്ടുകാരുടെ സഹായതോടെ പോലിസ് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. പ്രതികളെ നെടുങ്കണ്ടം സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.
