Leading News Portal in Kerala

കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെ കുറിച്ച് ആലോചിച്ച് മനസിൽ വേദന തങ്ങിനിൽക്കുന്നു: മുഖ്യമന്ത്രി


തിരുവനന്തപുരം: കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസിൽ വേദന തങ്ങി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജനവിഭാഗത്തെ തുടച്ചു നീക്കാനാണ് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ നമുക്ക് നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ സാധിക്കില്ല. പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഒറ്റക്കെട്ടായി ഐക്യദാർഢ്യം പ്രഖ്യാപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളീയത്തെ നാട് പൂർണമായും നെഞ്ചേറ്റിയതായാണ് കഴിഞ്ഞ 7 ദിവസങ്ങളിലെ അനുഭവം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഴ ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥകൾ ഉണ്ടായിട്ടും ആബാലവൃദ്ധം ജനങ്ങൾ പരിപാടികളിൽ പങ്കു കൊള്ളുന്നതായാണ് കണ്ടത്. ജനങ്ങളാണ് കേരളീയത്തെ വൻ വിജയമാക്കിയത്. ഇതാണ് കേരളത്തിന്റെ പ്രത്യേകത. നമ്മുടെ ഒരുമയും ഐക്യവും കൊണ്ട് നമുക്ക് നേടാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് നാം മുമ്പ് തെളിയിച്ചതാണ്. ഇത് ഇനിയും തുടരണം. തിരുവനന്തപുരത്താണ് പരിപാടി നടന്നതെങ്കിലും കേരളത്തിന്റെ നാനാഭാഗത്ത് നിന്നും ജനങ്ങൾ എത്തിച്ചേർന്നു. ഇതിനെതിരെയുണ്ടായ പ്രതികരണങ്ങൾക്കെല്ലാം ഇടയാക്കിയത് പരിപാടിയിലുള്ള പ്രശ്‌നങ്ങൾ കൊണ്ടല്ല, നമ്മുടെ നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്ത കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ അന്തർദേശീയ തലത്തിൽ കേരളത്തെ അവതരിപ്പിക്കാൻ പരിപാടിയിലൂടെ സാധിച്ചു. അതുതന്നെയാണ് കേരളീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നാടിന്റെ നേട്ടങ്ങൾ പൂർണമായും അവതരിപ്പിക്കുക എന്നത് കേരളീയത്തിലൂടെ സാധ്യമായി. ചുരുക്കം ദിവസങ്ങൾ കൊണ്ടുണ്ടായ സംഘാടനമാണെങ്കിലും പരിപാടി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. പുതുതലമുറയുടെ പങ്കാളിത്തം വലിയ തോതിൽ ഉണ്ടായി. ഇവയൊക്കെയാണ് തുടർന്നും കേരളീയം നടത്താൻ സർക്കാരിന് പ്രചോദനമാകുന്നത്. കേരളീയത്തിലെ ജനപങ്കാളിത്തം അമ്പരപ്പിച്ചു. കേരളീയം ഇനി എല്ലാ വർഷവും ആവർത്തിക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.