ഭർതൃമതിയായ യുവതിക്കൊപ്പം ഞായറാഴ്ച്ച കണ്ണൂർ വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി| dead body of the youth who jumped into kannur valapattanam with a married woman found
Last Updated:
ഇയാൾക്കൊപ്പം പുഴയിൽ ചാടിയ 38 കാരിയായ യുവതി നീന്തി രക്ഷപ്പെട്ടിരുന്നു
കണ്ണൂർ വളപട്ടണം പുഴയിൽ യുവതിക്കൊപ്പം ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്‌ച രാവിലെയാണ് ഇയാളെയും ഭർതൃമതിയായ യുവതിയെയും പെരിയാട്ടടുക്കത്തു നിന്നു കാണാതായത്. ഇയാൾക്കൊപ്പം പുഴയിൽ ചാടിയ 38 കാരിയായ യുവതി നീന്തി രക്ഷപ്പെട്ടിരുന്നു.
കാസർഗോഡ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനയാൽ, പെരിയാട്ടടുക്കത്തെ രാജു എന്ന രാജേഷി(39 ) ന്റെ മൃതദേഹമാണ് പഴയങ്ങാടി മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കമിഴ്ന്ന് കിടന്ന നിലയിൽ കാണപ്പെട്ട മൃതദേഹത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞായറാഴ്‌ച രാവിലെയാണ് രാജുവിനെയും ഭർതൃമതിയായ യുവതിയെയും പെരിയാട്ടടുക്കത്തു നിന്നു കാണാതായത്. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ യുവതിയെ വളപട്ടണം പുഴയിൽ നിന്നു പരിസരവാസികൾ രക്ഷപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞ് ബേക്കൽ പൊലീസെത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു.
കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിനു വിടുകയും യുവതി ഭർത്താവിനൊപ്പം പോവുകയും ചെയ്‌തു. ഇതിനിടയിൽ രാജുവിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വീട്ടുകാർ ബേക്കൽ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തിയത്. രാജേഷിൻ്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. മൃതദേഹം വിദഗ്ദ്ധ പോസ്റ്റു മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Kannur,Kannur,Kerala
July 02, 2025 12:05 PM IST