എരുമേലിയിൽ വാവർക്ക് പകരം വാപുരൻ;കോടതി വിലക്കിയ സ്ഥലത്ത് വാപുര ക്ഷേത്രത്തിന് പ്രതിഷ്ഠ Vapuran replaces Vavar in Erumeli Vapura temple installed at court-banned site
Last Updated:
വാവരു പള്ളിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പ്രതിഷ്ഠാ പൂജകൾ നടന്നത്
എരുമേലിയിൽ വാപുര ക്ഷേത്രനിർമ്മാണവുമായി ഹിന്ദു സംഘടനകൾ മുന്നോട്ട്. വാവരു പള്ളിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പൂജകൾ നടന്നത്. ഹൈക്കോടതി നേരത്തെ ക്ഷേത്ര നിർമ്മാണം നിർത്തിവച്ചിപ്പിച്ച ഭൂമിയിലാണ് പൂജകൾ നടന്നത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പിയടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്ര നിർമ്മാണത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വരുമെന്ന് നേരത്തെ തന്നെ ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.
നിലവിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവോ വിശ്വഹിന്ദു പരിഷത് സംഘടനാ പരമായി നേരിട്ട് ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിക്കുകയോ ചെയ്തിട്ടില്ലെന്നും എന്നാൽ വിശ്വ ഹിന്ദു പരിഷത്തിന്റെ കാര്യ കർത്താക്കളുൾപ്പെടെ ഈ സംരംഭവുമായി സഹകരിച്ചാണ് നിൽക്കുന്നതെന്നും വാപുര ക്ഷേത്രം ഉയരുക തന്നെചെയ്യുമെന്നും അതിന് പൂർണ പിന്തുണയെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് അനിൽ വിളയിൽ ന്യൂസ് 18 നോട് പറഞ്ഞു. വാപുര ക്ഷേത്രം വരുന്നതുകൊണ്ട് വാവര് പള്ളിയുടെ പ്രാധാന്യം കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ക്ഷേത്ര നിർമ്മാണത്തിൽ സംഘടനാ പരമായി ഹിന്ദു ഐക്യ വേദിക്ക് യാതൊരു പങ്കുമില്ലെന്നും ആശയപരമായി പിന്തുണയുണ്ടെന്നും ആർവി ബാബു പ്രതികരിച്ചു.
എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ വാപുര സ്വാമി ക്ഷേത്രത്തിൻ്റെ നിർമ്മാണം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച്, കെട്ടിട നിർമ്മാണത്തിന് മതിയായ അനുമതി വാങ്ങിയിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ക്ഷേത്ര നിർമാണം ഹൈക്കോടതി തടഞ്ഞത്.
തിങ്കളാഴ്ച വാപുര സ്വാമിയുടെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കാൻ ഇരിക്കെയായിരുന്നു ഹൈക്കോടതി നടപടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെയാണ് ക്ഷേത്ര പ്രതിഷ്ഠയുമായി ഹിന്ദു സംഘടനകൾ മുന്നോട്ടു പോകുന്നത്.
Pathanamthitta,Kerala
July 11, 2025 10:26 PM IST