മിഥുൻ തേവലക്കര സ്കൂളിലെത്തിയത് ഒരു മാസം മുമ്പ്; മകന്റെ മരണ വിവരം അറിയാതെ അമ്മ | mithun’s death was not reported to his mother thevalakkara school shock death
Last Updated:
കൂലിപ്പണിക്കാരനായ അച്ഛൻ മനോജാണ് മിഥുനെ ഇന്ന് രാവിലെ സ്കൂളിൽ എത്തിച്ചത്
കൊല്ലം: തേവലക്കര സ്കൂളിലെ ബോയ്സ് ഹൈസ്കൂളിൽ മിഥുൻ ഒരു മാസം മുമ്പാണ് അഡ്മിഷൻ എടുത്തത്. കഴിഞ്ഞ അധ്യയന വർഷം വരെ പട്ടുകടവ് സ്കൂളിലാണ് മിഥുൻ പഠിച്ചിരുന്നത്. ഹൈസ്കൂൾ പ്രവേശനത്തിന്റെ ഭാഗമായിട്ടാണ് തേവലക്കര സകൂളിലെത്തിയത്.
സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെയായിരുന്നു മരണം. മിഥുന്റെ മരണ വിവരം അറിഞ്ഞ് പിതാവും ബന്ധുക്കളുമെല്ലാം ഇപ്പോഴും അതിയായ ദുഃഖത്തിലാണ്. കൂലിപ്പണിക്കാരനായ അച്ഛൻ മനോജാണ് മിഥുനെ ഇന്ന് രാവിലെ സ്കൂളിൽ എത്തിച്ചത്.
എന്നാൽ, ഇപ്പോഴും മകൻ മരിച്ചത് അറിയതിരിക്കുകയാണ് അമ്മ സുജ. കുവൈറ്റിലാണ് മിഥുന്റെ അമ്മ സുജ ജോലി ചെയ്യുന്നത്. ഇവർ വീട്ടു ജോലിക്കുവേണ്ടി പോയ കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. സുജയും തുർക്കിയിലാണെന്നാണ് വിവരം. അമ്മയെ ഇപ്പോഴും വിളിക്കുകയാണെന്നാണ് ബന്ധുക്കൾ പറയുന്നത്. പക്ഷെ, സുജയുടെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ക്ലാസ് ആരംഭിക്കുന്നത് 9 മണിക്കുശേഷമാണ്. അതിനു മുമ്പായി കുട്ടികൾ മൈതാനത്ത് കളിക്കുകയായിരുന്നു. ഇതിനിടെ ചെരുപ്പ് സൈക്കിൾ ഷെഡിനു മുകളിലേക്ക് വീണു. ഇതെടുക്കാൻ കയറിയപ്പോൾ ഷോക്കേറ്റെന്നാണ് കൂടെയുള്ള കുട്ടികൾ പറഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷെഡ്ഡിന് സമീപത്തുകൂടെ പോകുന്ന ലൈൻ മാറ്റാൻ നേരത്തെ തന്നെ കെഎസ്ഇബിക്ക് അപേക്ഷ കൊടുത്തിരുന്നെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
July 17, 2025 6:29 PM IST