Leading News Portal in Kerala

അധ്യാപികയെ പരിഹസിച്ചെന്നാരോപിച്ച് ഏഴാം ക്ലാസുകാരനെ അധ്യാപകര്‍ സ്റ്റാഫ് റൂമിലിട്ട് മർദിച്ചു|Teachers cruelly beat up seventh class student in staff room allegedly for mocking teacher


Last Updated:

മൂന്ന് അധ്യാപകർ ചേർന്ന് കുട്ടിയുടെ മുഖത്തടിക്കുകയും കോളറിൽ പിടിച്ച് ബെഞ്ചിലേക്ക് എറിയുകയും ചെയ്തുവെന്നുമാണ് റിപ്പോർട്ട്

News18News18
News18

കാസർ​ഗോഡ് അധ്യാപികയെ പരിഹസിച്ചെന്നാരോപിച്ച് ഏഴാം ക്ലാസുകാരനെ അധ്യാപകര്‍ സ്റ്റാഫ് റൂമിലിട്ട് മർദിച്ചതായി പരാതി. നായന്മാർമൂല തൻബിയൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിനെതിരെയാണ് ഗുരുതര ആരോപണം.

അധ്യാപികയെ പരിഹസിച്ചെന്നാരോപിച്ച് മൂന്ന് അധ്യാപകർ ചേർന്ന് കുട്ടിയുടെ മുഖത്തടിക്കുകയും കോളറിൽ പിടിച്ച് ബെഞ്ചിലേക്ക് എറിയുകയും ചെയ്തതായി റിപ്പോർട്ട്. സ്റ്റാഫ് റൂമിൽ വെച്ചാണ് കുട്ടി അതിക്രൂരമായ മർദനങ്ങൾക്കിരയായത്.

ക്ലാസ് മുറിയിൽ വച്ച് അധ്യാപികയെ പരിഹസിച്ചുവെന്നാണ് കുട്ടിക്കെതിരായ ആരോപണം. സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച കുട്ടിയെ മൂന്ന് അധ്യാപകർ ചേർന്ന് കൈകൊണ്ട് മുഖത്ത് അടിക്കുകയും ശരീരമാസകലം ചൂരൽ ഉപയോഗിച്ച് അടിച്ച് കോളറിൽ പൊക്കിയെടുത്ത് ബെഞ്ചിലേക്ക് എറിയുകയും ആയിരുന്നു.

ഭയന്നു വിറച്ച കുട്ടി മൂത്രമൊഴിച്ചിട്ടും മർദനം തുടർന്ന അധ്യാപകർ പിതാവിനെ ഉൾപ്പെടെ ചേർത്ത് അസഭ്യവും വിളിച്ചതായും റിപ്പോർട്ട്. പിതാവിനോട് പറയാതെ മുമ്പ് ഇതേ സ്കൂളിൽ പഠിച്ച കുട്ടിയുടെ സഹോദരൻ അധ്യാപകരെ വിളിച്ച് സംഭവത്തെക്കുറിച്ച് തിരക്കിയെങ്കിലും, ധാർഷ്ട്യത്തോടെ കേസ് കൊടുക്കാനായിരുന്നു മറുപടി.

പിന്നീട് പിതാവ് ബന്ധപ്പെട്ടപ്പോഴും മറുപടി ആവർത്തിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷമാണ് കുടുംബം പൊലീസിൽ പരാതി നൽകുന്നത്.