Leading News Portal in Kerala

കോൺഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനു നൽകിയ മെസേജ്; ഫോൺ സംഭാഷണം പുറത്തായതിൽ പാലോട് രവി message given as part of strengthening Congresss organizational structure dcc president palode ravi on phone conversation leak


Last Updated:

സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ പിന്നിലാകുമെന്നാണ് ഫോൺ സംഭാഷണത്തിലുദ്ദേശിച്ചതെന്ന് പാലോട് രവി

പാലോട് രവിപാലോട് രവി
പാലോട് രവി

ഫോൺ സംഭാഷണം പുറത്തായതിൽ വിശദീകരണവുമായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി. കോൺഗ്രസിന്‍റെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നൽകിയ മെസേജായിരുന്നു ഫോൺ സംഭാഷണത്തിലുള്ളതെന്നും അത് പ്രവർത്തകർക്ക് നൽകിയ താക്കീതാണെന്നുമാണ് പാലോട് രവി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ സർക്കാർ മാറണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദഹം പറഞ്ഞു. ഒരു പ്രവർത്തകൻ വിളച്ചപ്പോൾ പരാതികൾ പറഞ്ഞതാണെന്നും ഭിന്നതകൾ പരിഹരിക്കണമെന്നുമാണ് ഫോൺ സംഭാഷണത്തിൽ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പറഞ്ഞത് എന്തെന്ന് അണികൾക്ക് വ്യക്തമായി മനസിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ പിന്നിലാകുമെന്നാണ് ഫോൺ സംഭാഷണത്തിലുദ്ദേശിച്ചത്. ഇത്തരം കാര്യങ്ങൾ സംഘടനയുടെ താഴെ തട്ടിലുള്ള സംവിധാനങ്ങൾക്ക് നൽകുന്നതാണെന്നും പ്രാദേശിക ഘടകങ്ങളിലെ ഭിന്നത ഒഴിവാക്കി ഒറ്റക്കെട്ടായിനിന്ന് സിപിഎം ഭരണത്തെ താഴെ ഇറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞ ഫോൺ സംഭാഷണത്തിലെ ഒരു ചെറിയ ഭാഗം അടർത്തിയെടുത്തതാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നതെന്നും ഇത്തരം മെസേജുകൾ ഫോണിലൂടെയും അല്ലാതെയും നിരന്തരമായി നൽകുന്നതാണെന്നും പാലോട് രവി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ്‌ എടുക്കാച്ചരക്കായി മാറുമെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നുമായിരുന്നു പാലോട് രവി ഒരു പ്രാദേശിക നേതാവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞത്.  തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലടക്കം കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നും പാലോട് രവി പ്രാദേശിക നേതാവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് താഴെ വീഴും. അറുപത് മണ്ഡലങ്ങളിൽ കോൺഗ്രസ് മൂന്നാമതാകും. എൽഡിഎഫ് ഭരണം തുടരുമെന്നും, അതോടെ കോൺഗ്രസിന്റെ അധോഗതിയായിരിക്കുമെന്നും പാലോട് രവി പറഞ്ഞു. കോൺഗ്രസിലെ മുസ്ലീം വിഭാഗത്തിലുള്ളവർ മറ്റുപാര്‍ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാർട്ടികളിലേക്കും പോകുമെന്നും കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി ഫോൺ സംഭാഷണത്തിൽ പറഞ്ഞു.