ഗോവിന്ദച്ചാമിയെ തൃശ്ശൂരിലെ വിയ്യൂർ ജയിലിലേക്ക് മാറ്റും|Govinda chamy will be transferred to Viyyur jail in Thrissur from kannur jail
Last Updated:
മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ തൃശ്ശൂരിലെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. വൈകുന്നേരം നാലുമണിയോടെ ഗോവിന്ദച്ചാമിയെ കോടതിയില്‍ ഹാജരാക്കും.
തുടര്‍ന്നായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യംചെയ്തിരുന്നു. നിലവിൽ ഇയാളുമായി ജയിലിൽ തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്.
മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സെല്ലിന്റെ കമ്പികൾ നേരത്തെ തന്നെ മുറിച്ചു തുടങ്ങിയിരുന്നുവെന്നും ജയിൽ അധികൃതർ തിരിച്ചറിയാതിരിക്കാനായി കമ്പിയിൽ നൂലുകെട്ടി വച്ചു എന്നും പ്രതി പോലീസിന് മൊഴി നൽകി.
ഇത് മുറിക്കുന്നതിനായുള്ള ആയുധം നേരത്തെ എത്തിച്ചിരുന്നു. ശാരീരികമായും ജയിൽ ചാടുന്നതിനായി ഗോവിന്ദച്ചാമി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഭാരം കുറയ്ക്കുന്നതിനായി ചപ്പാത്തി മാത്രമാണ് കുറച്ചു ദിവസങ്ങളായി കഴിച്ചിരുന്നത്. ചോറ് കഴിച്ചിരുന്നില്ല.
അർദ്ധരാത്രി 1.15 ഓടെയാണ് ഇയാൾ ഇന്ന് സെല്ലിൽ നിന്നും പുറത്തിറങ്ങിയത്. ജയിലിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടെ നിന്നുമാണ് ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചത്. ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങൾ കൂട്ടിക്കെട്ടി കയറുണ്ടാക്കി അത് ഉപയോഗിച്ചാണ് ഏഴര മീറ്റർ ഉയരമുള്ള മതിൽ ചാടിയത്.
Kannur,Kannur,Kerala
July 25, 2025 4:42 PM IST