‘ആദ്യം ഗതാഗതക്കുരുക്ക് പരിഹരിക്കൂ’: പാലിയേക്കരയിൽ ടോൾ പിരിവ് നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു| Paliyekkara toll Collection halted by High Court order | Kerala
Last Updated:
ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി മേനോൻ എന്നിവരുടെ ബെഞ്ചാണ് നാലാഴ്ചത്തേക്ക് ടോൾ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് നടപടി. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി മേനോൻ എന്നിവരുടെ ബെഞ്ചാണ് നാലാഴ്ചത്തേക്ക് ടോൾ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുൻപ് കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അതോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹർജിയിൽ ഇടക്കാല വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടായില്ലെങ്കിൽ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ചപ്പോൾ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ദേശീയപാത അതോറിറ്റി അറിയിച്ചത് മൂന്നു മാസത്തെ സമയം കൂടി ആവശ്യമായി വരും എന്നാണ്. എന്നാൽ തകർന്ന പാതയിലെ ടോൾ പിരിവും പ്രശ്നമാണെന്നും പൗരന്മാരാണ് ഇതിന്റെ ബാധ്യതയേൽക്കേണ്ടി വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇന്നത്തെ ഇടക്കാല ഉത്തരവ്.
സര്‍വീസ് റോഡ് സൗകര്യം നല്‍കിയിട്ടുണ്ട് എങ്കിലും അതും തകര്‍ന്നുവെന്നും ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കിയതും ടോൾ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞതും.
ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സമയം നീട്ടിവാങ്ങുന്നത് സംബന്ധിച്ച് നേരത്തെയും ഹൈക്കോടതി ദേശീയപാത അതോറിറ്റിയെ വിമർശിച്ചിരുന്നു. പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയാണ് കോടതിക്ക് മുന്നിലുള്ളത്.
Kochi [Cochin],Ernakulam,Kerala
August 06, 2025 1:32 PM IST