‘കുടുക്കാന്‍ ശ്രമം, വ്യക്തിപരമായി ആക്രമിക്കുന്നു’ ഗുരുതര ആരോപണവുമായി ഡോ.ഹാരിസ്| Doctor Haris Chirakkal alleges deliberate attempt to harass and implicate him | Kerala
Last Updated:
ഡോക്ടറുടെ അസാന്നിധ്യത്തിൽ മെഡിക്കൽ കോളജ് അധികൃതർ രണ്ടുതവണ ഡോക്ടറുടെ ഓഫീസ് റൂം പരിശോധിച്ചു. ഇന്നലെ രാവിലെ പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ ഓഫിസ് റൂമിൽ എത്തുകയും പരിശോധിച്ച ശേഷം മറ്റൊരു താഴിട്ട് മുറി പൂട്ടുകയും ആയിരുന്നു. തുടർന്നാണ് എന്തിനിങ്ങനെ ചെയ്തുവെന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡോക്ടർ ഹാരിസ് ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്തത്
തിരുവനന്തപുരം: വ്യക്തിപരമായി ആക്രമിക്കാനും കുടുക്കാനും ബോധപൂർവം ശ്രമം നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വീഴ്ചകൾ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ചിറക്കൽ. മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ഡോക്ടർമാരുടെ സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഡോക്ടർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഉപകരണഭാഗം കാണാതായെന്ന ആക്ഷേപത്തിൽ ഡോക്ടറുടെ മുറി തുറന്നു പരിശോധിച്ച അധികൃതർ മറ്റൊരു താഴിട്ട് പൂട്ടിയതാണ് ഡോക്ടറെ പ്രകോപിപ്പിച്ചത്.
കെജിഎംസിടിഎ യുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന സന്ദേശം ഡോക്ടർ ഹാരിസ് പങ്കുവെച്ചത്. നാലാം തീയതി മുതൽ ഡോക്ടർ ഹാരിസ് അവധിയിലാണ്. ഡോക്ടറുടെ അസാന്നിധ്യത്തിൽ മെഡിക്കൽ കോളജ് അധികൃതർ രണ്ടുതവണ ഡോക്ടറുടെ ഓഫീസ് റൂം പരിശോധിച്ചു. ഇന്നലെ രാവിലെ പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ ഓഫിസ് റൂമിൽ എത്തുകയും പരിശോധിച്ച ശേഷം മറ്റൊരു താഴിട്ട് മുറി പൂട്ടുകയും ആയിരുന്നു. തുടർന്നാണ് എന്തിനിങ്ങനെ ചെയ്തുവെന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡോക്ടർ ഹാരിസ് ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്തത്.
കാണാതായി എന്നു പറഞ്ഞ മോസിലോസ്കോപ്പ് എന്ന് ഉപകരണം അവിടെത്തന്നെയുണ്ടെന്ന് വിവിധ പരിശോധനകൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ഔദ്യോഗിക രഹസ്യരേഖകൾ തന്റെ ഓഫീസിലുണ്ട്. സ്റ്റോക്ക് പരിശോധനയുടെയും ഓഡിറ്റിങ്ങിന്റെയും സമയത്ത് വ്യക്തിപരമായ ആക്രമണമാണ് നടത്തുന്നത് എന്നും ഡോക്ടർ ഹാരിസ് ചൂണ്ടിക്കാട്ടി. തന്നെ കുടുക്കുന്നതിനു വേണ്ടി ഓഫീസിൽ കൃത്രിമം കാണിക്കാനോ മറ്റെന്തെങ്കിലും ദുഷ്പ്രവൃത്തികൾ ചെയ്യാനുള്ള പദ്ധതിയാണിതെന്നും ഡോക്ടർ ആരോപണമുയർത്തുന്നു.
ഇന്നലെ നടന്ന പരിശോധനയിലും ഉപകരണങ്ങൾ പൂർണമായും ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽ കോളേജ് അധികൃതരുടെ നടപടിയിൽ ഡോക്ടർമാരുടെ ഗ്രൂപ്പുകളിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പരസ്യ വെളിപ്പെടുത്തലുകൾ നടത്തിയതിനെ തുടര്‍ന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകാൻ ഡോക്ടർ കൂടുതൽ സമയം തേടിയിട്ടുണ്ട്. തന്‍റെ വെളിപ്പെടുത്തലും തുടർന്നുണ്ടായ ആരോപണങ്ങളും അന്വേഷിച്ച വിദഗ്ധസമിതി റിപ്പോർട്ടിന്റെ പകർപ്പും ഡോക്ടർ ഹാരിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 08, 2025 11:44 AM IST