Leading News Portal in Kerala

ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തി; അഖിൽ പി ധർമജന്റെ ഹർജിയിൽ ഇന്ദുമേനോന് നോട്ടീസ്|defamation through social media indu menon court notice on akhil p dharmajan petition | Kerala


Last Updated:

അഖിലിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നേടിക്കൊടുത്ത നോവലായ റാം കെയര്‍ ഓഫ് ആനന്ദിയെ എഴുത്തുകാരി മുത്തുച്ചിപ്പിയോട് ഉപമിച്ചിരുന്നു

News18News18
News18

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് യുവാനോവലിസ്റ്റ് അഖില്‍ പി. ധര്‍മജന്‍ നൽകിയ പരാതിയിൽ  എഴുത്തുകാരി ഇന്ദുമേനോന് കോടതി നോട്ടീസ്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് നോട്ടിസ് അയച്ചത്. സെപ്തംബര്‍ പതിനഞ്ചിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഇന്ദു മേനോന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ബിഎൻഎസ് വകുപ്പ് 356 പ്രകാരം അപകീർത്തികരമായ പരാമർശം നടത്തിയെന്ന അഖിലിൻ്റെ ആരോപണത്തിലാണു ഹർജി ഫയലിൽ സ്വീകരിച്ച് എതിർകക്ഷിക്കു നോട്ടിസ് അയച്ചത്. അഖിലിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നേടിക്കൊടുത്ത നോവലായ റാം കെയര്‍ ഓഫ് ആനന്ദിയെ എഴുത്തുകാരി മുത്തുച്ചിപ്പിയോട് ഉപമിച്ചിരുന്നു.

നോവലുമായി ബന്ധപ്പെട്ട് ഇന്ദുമേനോൻ നടത്തിയ വിമര്‍ശനങ്ങളാണ് പരാതിയുടെ അടിസ്ഥാനം. ഫേസ്ബുക്ക് പോസ്റ്റിലൂടെ എഴുത്തുകാരി ഉന്നയിച്ച വിമർശനങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ തന്നെ തുടര്‍ച്ചയായി അപമാനിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് കേസുകൊടുത്തതെന്ന് അഖില്‍ പി ധര്‍മജന്‍ പ്രതികരിച്ചു. വിമര്‍ശനങ്ങള്‍ തന്നെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലുള്ളതാണെന്നും അഖിൽ പറഞ്ഞു.

റാം കെയര്‍ ഓഫ് ആനന്ദിയുടെ ഉള്ളടക്കത്തെച്ചൊല്ലി ഇന്ദു മേനോന്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ. ‘സ്വജനപക്ഷപാതം, കൈക്കൂലിയോ മറ്റ് കാശോ പ്രതിഫലമോ പ്രതീക്ഷിച്ചതുകൊണ്ട്, അല്ലെങ്കില്‍ വായിക്കാതെ ഇന്‍പിന്‍ സാറ്റി കുത്തിയത്- കറക്കിക്കുത്തിയത് കൊണ്ട്, ജൂറിയുടെ ബൗദ്ധിക നിലവാരവും വായനയും പള്‍പ് ഫിക്ഷനില്‍ നിന്നും മുകളിലേക്ക് പോകാത്തതുകൊണ്ട് എന്നീ നാലുകാരണങ്ങള്‍ അല്ലാതെ ആ പുസ്തകം തിരഞ്ഞെടുക്കപ്പെടും എന്ന് താന്‍ വിശ്വസിക്കുന്നില്ല’.  ഇന്ദു മേനോന്‍ കുറിച്ചു.