‘രാഹുലിനെതിരെ നിയമപരമായ പരാതി ഇല്ല; ഞാൻ എവിടേക്കും ഒളിച്ചോടിയിട്ടില്ല’: ഷാഫി പറമ്പിൽ | Shafi parambil respond on Rahul Mamkootathil controversy | Kerala
Last Updated:
പീഡന കേസിൽ ഉൾപ്പെട്ട ഒരു എംഎൽഎയെ സംരക്ഷിക്കുന്ന സിപിഎം എങ്ങനെയാണ് രാജി ആവശ്യപ്പെടുകയെന്ന് ഷാഫി പറമ്പിൽ ചോദിച്ചു
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. ബിഹാറിൽ നിന്നും മടങ്ങിയെത്തിയ ശേഷം വടകരയിൽ വെച്ചു നടന്ന പരിപാടിയിലായിരുന്നു ഷാഫിയുടെ പ്രതികരണം. പാർട്ടി പ്രവർത്തകനെന്ന നിലയിൽ ബിഹാറിലെ പ്രവത്തനത്തിൽ പങ്കെടുക തന്റെ ഉത്തരവാദിത്വമാണെന്നും അതിനായാണ് താൻ ബിഹാറിലേക്ക് പോയതെന്നും ഷാഫി പറഞ്ഞു. അതിനെ ബിഹാറിലേക്ക് മുങ്ങിയെന്ന് വളച്ചൊടിക്കുന്നത് ശരിയല്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
ബീഹാറിലേക്ക് മുങ്ങി എന്ന് പറയുന്ന മാധ്യമപ്രവർത്തനം ശരിയാണോയെന്നും എം പി ചോദിച്ചു. താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്നും ബീഹാറിൽ നടക്കുന്നത് സുപ്രധാനമായ സമരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റ് സമ്മേളനം കഴിഞ്ഞ് ഡൽഹിയിൽ നിന്നും അടുത്തായതിനാലാണ് ബീഹാറിലേക്ക് പോയത്. എംപി എന്ന നിലയിൽ തന്റെ ഉത്തരവാദിത്വമാണത്. മാധ്യമങ്ങളെയോ പ്രതിഷേധങ്ങളെയോ പേടിച്ച് ഒളിച്ചോടിയിട്ടില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിനെതിരെ ആരോപണം ഉയർന്നപ്പോൾ ഒരു കോടതി വിധിയോ ഒരു എഫ്ഐആർഒ വരുന്നതിനു മുൻപ് തന്നെ രാജി സന്നദ്ധത അറിയിക്കുകയും രാജിവെക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനം പാർട്ടി അംഗീകരിക്കുകയും ചെയ്തു. ഈ രാജി സിപിഎം നേതാക്കളോ പ്രവർത്തകരോ ആണ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ അവിടെ ധാർമികതയുടെ ക്ലാസെടുക്കൽ നടന്നേനെയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
രാഹുലിനെതിരെ നിയമപരമായി പരാതി ഇല്ല. സർക്കാരിനെതിരായ സമരം മറച്ചു പിടിക്കാനുള്ള സിപിഐഎം അജണ്ട മനസിലാക്കാം. എന്നാൽ ചില മാധ്യങ്ങൾക്ക് ഇതിന് പിന്നിൽ എന്താണ് അജണ്ട. പീഡന കേസിൽ ഉൾപ്പെട്ട ഒരു എംഎൽഎയെ സംരക്ഷിക്കുന്ന സി.പി.ഐ.എം എങ്ങനെയാണ് രാജി ആവശ്യപ്പെടുക. പോക്സോ കേസിൽപ്പെട്ട നേതാവിനെ സംരക്ഷിക്കുന്ന ബി.ജെ.പിക്ക് എങ്ങയൊണ് രാജി ആവശ്യപ്പെടുകയെന്നും ഷാഫി ചോദിച്ചു. ആരോപണം ഉന്നയിച്ച ഹണി ഭാസ്കർ തനിക്ക് പരാതി തന്നിട്ടില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു.
Kozhikode,Kerala
August 23, 2025 1:26 PM IST