Leading News Portal in Kerala

‘മൂന്നുമണിവരെ രാജിവെക്കണമെന്ന് പറഞ്ഞവർ നിലപാട് മാറ്റിയത് ആരുടെ ഫോൺകോളിൽ?’ പത്മജ വേണുഗോപാൽ | Padmaja Venugopal criticizes Congress over Rahul Mamkootatil case | Kerala


Last Updated:

സ്വന്തം തടി രക്ഷിക്കാൻ വേണ്ടിയാണ് പല നേതാക്കന്മാരും ഇപ്പോൾ രാഹുലിന് സംരക്ഷണം ഒരുക്കുന്നതെന്ന് പത്മജ പറഞ്ഞു

News18News18
News18

തിരുവനന്തപുരം: ഇന്നലെ വൈകിട്ട് 3 മണി വരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്ന് പറഞ്ഞ കോൺ​ഗ്രസ് നേതാക്കൾ പിന്നീട് നിലപാട് മാറ്റിയതിനെ വിമർശിച്ച് ബിജെപി നേതാവ് പത്മജ വേണു​ഗോപാൽ. ആരുടെ ഫോൺ കോൾ വന്നതിന് ശേഷമാണ് കോൺ​ഗ്രസ് നേതാക്കൾ നിശബ്ദരായതെന്നും പത്മജ ചോദിച്ചു.

ആറു മാസത്തേക്ക് മാത്രമാണ് ഇപ്പോഴുള്ള സസ്പെൻഷൻ. അതിനുശേഷം സംഭവിക്കാൻ പോകുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം.

കൂടിപ്പോയാൽ പാർട്ടി അന്വേഷണ കമ്മിഷനെ കൂടി വയ്ക്കും. പല അന്വേഷണ റിപ്പോർട്ടുകളും കെപിസിസി ഓഫിസിലും മാലിന്യക്കുട്ടയിലുമായി കിടക്കുന്നുണ്ടെന്നും പത്മജ വിമർശിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ പരാതിയൊക്കെ നന്നായിട്ട് വന്നിട്ടുണ്ടെന്നും അത് പലരുടെയും കയ്യിലുണ്ടെന്നും പത്മജ വ്യക്തമാക്കി. തനിക്കും പലതും അറിയാമെന്ന് തന്നോട് പലരും വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും പത്മജ പറഞ്ഞു. വെളിപ്പെടുത്തൽ നടത്തിയിരിക്കുന്ന പെൺകുട്ടി ഒന്നര വർഷം മുൻപ് വി.ഡി.സതീശനോട് നേരിട്ട് ദുരനുഭവം പറഞ്ഞു എന്ന് അദ്ദേഹം തന്നെ സമ്മതിച്ചാണ്. വി ഡി സതീശൻ ഒരു അച്ഛന്റെ സ്ഥാനത്ത് നിന്നും എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. നിയമ നടപടികളുമായി പോയിട്ടുണ്ടോയെന്നും കെപിസിസിയിലോ എഐസിസിയിലോ ഈ വിവരങ്ങൾ അറിയിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണമെന്നും പത്മജ പറഞ്ഞു.

ഇത്രയും വാർത്തകളും വിവാദങ്ങളും ഉണ്ടായിട്ടും രാഹുൽ അനങ്ങാത്തത് അദ്ദേഹത്തിന്റെ കയ്യിൽ പലതും ഉള്ളതിനാലാണ്. അതൊക്കെ പുറത്തു വന്നാൽ പലരുടെയും തല പോകും. സ്വന്തം തടി രക്ഷിക്കാൻ വേണ്ടിയാണ് പല നേതാക്കന്മാരും ഇപ്പോൾ രാഹുലിന് സംരക്ഷണം ഒരുക്കുന്നത്.

രാഹുൽ എംഎൽഎയായി തുടർന്നാൽ ആ ഓഫിസിലേക്ക് സ്ത്രീകൾ എങ്ങനെ ധൈര്യത്തോടെ കയറി ചെല്ലും. അദ്ദേഹത്തെ സംരക്ഷിക്കാൻ ആളുണ്ടെന്നും അവർ പറഞ്ഞു.

രാഹുൽ ഗാന്ധി വന്നു പറഞ്ഞാൽ പോലും നടപടി ഉണ്ടാകില്ല. പരാതി പറഞ്ഞവർ മോശക്കാരും തെറ്റുകാരൻ വിശുദ്ധനും ആകും. അതാണ് കോൺഗ്രസ് പാരമ്പര്യമെന്നും പണ്ടൊന്നും അങ്ങനെയായിരുന്നില്ലെന്നും പത്മജ ചൂണ്ടിക്കാണിച്ചു. രാഹുലിനെ ഭയക്കുന്നവർ കേരളം മുതൽ അങ്ങ് ഡൽഹിവരെ ഉണ്ട്. കോൺഗ്രസ് പാർട്ടിയിൽ നിന്നു സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

കെ മുരളീധരൻ മാത്രമാണ് രാഹുൽ വിഷയത്തിൽ എന്തെങ്കിലും ഒന്ന് പറഞ്ഞതെന്നും ബാക്കി ആരും ഒന്നും മിണ്ടിയിട്ടില്ലെന്നും പത്മജ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെടില്ല എന്ന് ബിജെപി പറഞ്ഞിട്ടുണ്ട്. രാഹുൽ രാജിവെക്കരുത് എന്നതാണ് സിപിഐഎമ്മിൻ്റെ ആവശ്യമെന്നും പത്മജ പറഞ്ഞു. ഇതിങ്ങനെ തന്നെ മുന്നോട്ട് പോകണം എന്നാണ് അവരുടെ ആഗ്രഹം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാൽ സിപിഐഎമ്മിന് ഗുണമുണ്ടാകില്ല എന്നവർക്കറിയാമെന്നും പത്മജ കൂട്ടിച്ചേർത്തു.