‘ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച ദേവസ്വം ബോർഡ് നിലപാട് പിൻവലിക്കണം’; രാജീവ് ചന്ദ്രശേഖർ| Devaswom Board should withdraw its stand in favor of womens entry into Sabarimala says Rajeev Chandrasekhar | Kerala
Last Updated:
സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടുകൾ കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്നും രാജീവ് ചന്ദ്രശേഖർ
ശബരിമലയിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച ദേവസ്വം ബോർഡ്, ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിന് മുൻപ് നിലപാട് തിരുത്തണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരം അയ്യപ്പഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയകാല ചെയ്തികൾ വിശ്വാസികൾ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരി 6-ന് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് സ്വീകരിച്ച അയ്യപ്പവിശ്വാസ വിരുദ്ധവും ആചാരലംഘനത്തിന് പ്രേരിപ്പിക്കുന്നതുമായ നിലപാട് പരസ്യമായി പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടുകൾ കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്തുന്നതാണ്. ശബരിമലയ്ക്കായി ഭക്ത സംഗമം നടത്തുന്ന സർക്കാരിനും ബോർഡിനും അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ കോടതിയിൽ പുതിയ നിലപാട് അറിയിക്കണം.
ഇക്കാര്യത്തിൽ പരസ്യപ്രസ്താവനയും നടത്തണം. എൻ.എസ്.എസ് ഉൾപ്പെടെ നിരവധി സംഘടനകളെ എതിർത്ത് സുപ്രീം കോടതിയിൽ വാദിച്ച സർക്കാരും ബോർഡും അയ്യപ്പഭക്ത സംഗമം നടത്തുമ്പോൾ എൻ.എസ്.എസ് ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
Thiruvananthapuram,Kerala
August 31, 2025 6:22 PM IST
