ക്ഷേമപെൻഷൻ മുടങ്ങിയപ്പോൾ പിച്ചച്ചട്ടി എടുത്ത് സമരം ചെയ്ത അടിമാലിയിലെ അന്നക്കുട്ടി അന്തരിച്ചു| Kerala welfare Pension Protest Icon Annakutty Passes Away | Kerala
Last Updated:
വിധവ പെൻഷൻ കുടിശ്ശിക തന്നുതീർക്കുക, പാവങ്ങളോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2023 നവംബർ 8നാണ് അന്നക്കുട്ടിയും സുഹൃത്തും അടിമാലി ഇരുന്നൂറേക്കർ പൊന്നിരുത്തുംപാറയിൽ മറിയക്കുട്ടിയും ചേർന്ന് അടിമാലി ടൗണിൽ പ്ലക്കാർഡുമായി ഭിക്ഷാടന പ്രതിഷേധം നടത്തിയത്
അടിമാലി: ക്ഷേമപെൻഷൻ കുടിശികയ്ക്കുവേണ്ടി പിച്ചച്ചട്ടിയെടുത്ത് സമരംചെയ്ത് വാർത്തകളിൽ ഇടംനേടിയ പൊളിഞ്ഞപാലം താന്നിക്കുഴിയിൽ അന്നക്കുട്ടി (അന്നം ഔസേപ്പ്- 87) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് നാലോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വിധവ പെൻഷൻ കുടിശ്ശിക തന്നുതീർക്കുക, പാവങ്ങളോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2023 നവംബർ 8നാണ് അന്നക്കുട്ടിയും സുഹൃത്തും അടിമാലി ഇരുന്നൂറേക്കർ പൊന്നിരുത്തുംപാറയിൽ മറിയക്കുട്ടിയും ചേർന്ന് അടിമാലി ടൗണിൽ പ്ലക്കാർഡുമായി ഭിക്ഷാടന പ്രതിഷേധം നടത്തിയത്. കറണ്ട് ബില്ല് അടയ്ക്കാൻ നിവൃത്തിയില്ലെന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുമായാണ് ഇവർ അടിമാലി ടൗണിൽ പ്രതിഷേധിച്ചത്. ഇത് കേരളത്തിൽ വലിയ സമരാഹ്വാനങ്ങൾക്ക് വഴിവെച്ചു.
സമരം പ്രതിപക്ഷം ഏറ്റെടുത്തതോടെ സർക്കാർ പ്രതിരോധത്തിലായി. ഒരു മാസത്തെ പെൻഷൻ അടിയന്തിരമായി നൽകി. നാനാമേഖലകളിൽനിന്ന് പൊതുപ്രവർത്തകരും രാഷ്ട്രീയക്കാരും സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരും ഈ വയോധികരെ കാണാനെത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, തൃശൂർ എംപിയും നടനുമായ സുരേഷ് ഗോപി അടക്കമുള്ളവർ ഇവർക്ക് പിന്തുണയുമായെത്തി.
സർക്കാരിന്റെ പെൻഷൻ ലഭിക്കുന്നതുവരെ ഇരുവർക്കും പ്രതിമാസം 1600 രൂപ വീതം പെൻഷൻ നൽകുമെന്ന് രമേശ് ചെന്നിത്തലയും സുരേഷ് ഗോപിയും അന്ന് പ്രഖ്യാപിച്ചിരുന്നു. ഇവർക്ക് ഇപ്പോഴും പെൻഷൻ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
പരേതനായ ഔസേപ്പ് ആണ് അന്നക്കുട്ടിയുടെ ഭർത്താവ്. മക്കൾ: പരേതരായ ഗ്രേസി, നൈനച്ചൻ, മറിയം. അന്നക്കുട്ടിയുടെ സംസ്കാരം ഇന്ന് 2ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ
Thodupuzha,Idukki,Kerala
September 04, 2025 6:47 AM IST
