പാലിയേക്കര ടോള്‍;റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി Paliyekkara toll High Court says toll cannot be collected without repairing the road | Kerala
Last Updated:
പാലിയേക്കരയില്‍ ടോള്‍പിരിവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും ഹൈക്കോടതിയെസമീപിക്കുകയായിരുന്നു
റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി. പാലിയേക്കര ടോള്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നിരീക്ഷണം.പാലിയേക്കരയില്‍ ടോള്‍പിരിവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും ഹൈക്കോടതിയെസമീപിക്കുകയായിരുന്നു. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അന്നേ ദിവസം ഓണ്‍ലൈന്‍ വഴി ഹാജരാകാൻ കളക്ടർക്ക് നിർദേശം നൽകി. ബുധനാഴ്ച കേസ് പരിഗണിക്കുന്നത് വരെ പാലിയക്കരയിൽ ടോൾ പിരിവുണ്ടായിരിക്കില്ല.
റോഡുകളുടെ അവസ്ഥയെക്കുറിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും നല്‍കിയ റിപ്പോര്‍ട്ടും അടിപ്പാതയുടെ നിർമ്മാണം നടക്കുന്നിടങ്ങളിലെ സർവീസ് റോഡിന്റെ അവസ്ഥയും കോടതി പരിശോധിച്ചു. അതേസമയം സർവീസ് റോഡുകളെല്ലാം നന്നാക്കിയില്ലെന്നാണ് കളക്ടറുടെ റിപ്പോർട്ട്. പേരാമ്പ്രയില്‍ അപകടമുണ്ടാക്കാന്‍ കഴിയുന്ന കുഴികള്‍ ഇപ്പോഴും ഉണ്ടെന്ന ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടും കോടതി പരിഗണിച്ചു. തുടർന്ന് കൂടുതല്‍വിശദീകരണം നല്‍കാനായി ജില്ലാ കളക്ടറോട് ഓണ്‍ലൈന്‍ വഴി ഹാജരാകാന്‍ നിർദേശിക്കുകയായിരുന്നു.
സര്‍വീസ് റോഡുകള്‍ നന്നാക്കിയെന്നും ടോള്‍ പിരിവ് വീണ്ടും ആരംഭിക്കാന്‍ അനുമതി നല്‍കണമെന്നും ഓഗസ്റ്റ് 28ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആര്‍ടിഒയും അടങ്ങിയ മൂന്നംഗസമിതി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് കോടതി ആവശ്യം നിരസിച്ചത്. സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വതപരിഹാരം കണ്ടിട്ടില്ലെന്നായിരുന്നു മൂന്നംഗ സമിതി കോടതിയെ അറിയിച്ചത്.
Thrissur,Thrissur,Kerala
September 09, 2025 3:06 PM IST
